Sunday, June 19, 2016

സന്ധ്യാമഴ




സന്ധ്യാമഴ                                                                                              - മനോജ് വർമ
------------------
മഴ വരുന്നതെപ്പോഴും ഭൂതകാലത്തിൽ നിന്നാണ്‌ .അനന്തവീഥിയിൽ പോയ്‌ മറഞ്ഞവരുടെ നാട്ടിൽ നിന്ന് വർത്തമാനത്തിലേക്ക് വന്നു വീഴുന്ന മഴ എന്തൊരു ഓർമപ്പെയ്ത്താ ണ്? ചില്ലു ഞൊറികളിലൂടെ ഇന്ന് കാണുന്നത് ഭൂതകാലത്തിൻെറ നടുമുറ്റമാണ്. ജനിമൃതികളേയും പുനർജ്ജന്മത്തേയും ഓർമപ്പെടുത്തുന്നത് മഴയാണ്. മഴ തന്നെ ഒരു പുനർജന്മമാണല്ലോ .അനന്തതയിൽ നിന്നു വന്ന് പെയ്തൊഴുകി നീലഗഭീരതയിൽ ലയിച്ച് വീണ്ടും ആവിയായ്‌ ഉയർന്ന് ആകാശ വാതായനങ്ങൾ കടന്ന് വീണ്ടും തിരിച്ച് ഭൂമിയിലേക്ക്‌ പുനർജ്ജന്മം. എൻറ്റെ ബാല്യകാലസ്മൃതിയിൽ തപിച്ചിട്ടെന്തു കാര്യം? വൈദ്യുതി ഇല്ലാത്ത വീട്ടിൽ, കടൽമുഴക്കം കേൾക്കുന്ന വർഷകാല ഋതുരാത്രിയിൽ ഇരമ്പിവരുന്ന മഴയെ കേട്ട്, തിരിഞ്ഞു കിടന്നുറങ്ങുന്ന അമ്മയുടെ മുതുകിൽ പറ്റിച്ചേരുന്ന സുഖ സുരക്ഷിതത്വം ഞാൻ ഓർക്കാറുണ്ട്. പക്ഷെ എന്നേക്കാൾ എത്രയോ ഗംഭീരന്മാർ എത്രയോ മുമ്പ് ഈ മഴ അനുഭവിച്ചു കാണും ? പുനർജന്മങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതറിയാതെ, അന്നത്തെ മഴ സത്യമെന്നോർത്തുകാണും ?
ഏറെ ഏറെ മുൻപ് കൊടുംകാട്ടിലെ ഗുഹയിൽ അമ്മ ചുട്ടുകൊടുത്ത കാട്ടു കിഴങ്ങ് അമ്മയുടെ മടിയിലിരുന്ന് ഭക്ഷിച്ചിരുന്ന ഘടോൽക്കചൻ, ഇതുവരെ കാണാത്ത അതികായനായ അച്ഛൻറ്റെ വിശേഷങ്ങൾ അമ്മയിൽ നിന്നു കേൾക്കുമ്പോൾ മഴ സാക്ഷിയായിരുന്നു . ഗുഹാമുഖത്തെ വലിയ പാറയിൽ അച്ഛൻ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത്‌ അമ്മ കാട്ടുമല്ലിക കോർത്ത മാല വെച്ചത് ആ സന്ധ്യാമഴയിൽ നനഞ്ഞിരുന്നു .കാഞ്ഞിരക്കുരു പിളർന്ന് അതിൽ അമ്മ കത്തിച്ചു വെച്ച മൃഗക്കൊഴുപ്പു തിരിനാളം അണഞ്ഞിരുന്നു. വന്യഭംഗിയിൽ വീശിയടിക്കുന്ന കൊടുംകാറ്റ് അമ്മയുടെ കഥകളിലെ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നു . ദൂരെ മലനിരകളിൽ തിമിർത്തുപെയ്യുന്ന മഴ കുത്തിയൊഴുകി കാട്ടുചോലയിൽ പതിക്കുന്നത് അവൻ നോക്കിയിരുന്നു. ഗുഹയിലേക്ക് ഇരച്ചുകയറിയ ശീതം ചെറുക്കാൻ അവൻ അമ്മയുടെ സമൃദ്ധമായ വയറിൽ മുഖമമർത്തി കിടന്നു. ആ ഗഭീര കാനനത്തിൽ അവർ രണ്ടുപേർ , ഭൂമിയിൽ തന്നെ തനിച്ച് എന്ന പോൽ .
ഇനി അതിനും എത്രയോ മുമ്പ് കാനനവാസക്കാലത്ത് , രാത്രി കാട്ടുചോലയിൽ മേൽ കഴുകാൻ ഇറങ്ങിയ ലക്ഷ്മണൻ ചോലയുടെ മാർത്തട്ടിലേക്ക് ആഞ്ഞുവീഴുന്ന മഴയെ നോക്കി നിന്നപ്പോൾ , ഒരു ക്ഷണമാത്ര ,ഒരു ക്ഷണമാത്ര യോജനകൾപ്പുറം അയോദ്ധ്യയിലെ ഏകാന്ത ഹർമ്യത്തിൽ നിദ്രാവിഹീനയായി ജപിക്കുന്ന ഊർമ്മിളയെ ഓർത്തുപോയിരിക്കാം. അന്നും ഇതുപോലെ മഴയായിരുന്നു.
അവരുടെയെല്ലാം,-എൻറ്റെയും- വാഴ്വിനു മഴ സാക്ഷി. ഇനി മന്വന്തരങ്ങൾക്കുശേഷവും ക്ഷീരപഥത്തിലെങ്ങോ , ഇന്നലെ ശാസ്ത്രം കണ്ടുപിടിച്ച
ജൈവ തന്മാത്രകൾ വളർന്നു വളർന്ന് സ്വപ്നം കാണുമ്പോൾ ആ രാത്രിയിലും മഴയുണ്ടാകും. അനന്തതയിൽ നിന്നു വന്ന്‌ കടലിലലിഞ്ഞ്
ഉയിർത്തെഴുന്നേൽക്കുന്ന മഴ. ആ മഴപ്പെയ്ത്തിലും നനയാൻ ഞാൻ ഉണ്ടാകുമോ ?
നീയപാരതയുടെ നീല ഗംഭീരോദാര
ഛായ നിന്നാശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു .
- ജി

Sunday, March 22, 2015

പതിനാലാം രാവുദിച്ച ചന്ദ്രന്‍



                                                           പതിനാലാം രാവുദിച്ച ചന്ദ്രന്‍ 
                                                              --------------------------------------   

കഴിഞ്ഞ നാലു വര്‍ഷമായി, ജോലി സംബന്ധമായി ഞാന്‍ തൃശ്ശൂര്‍- കുന്ദംകുളം റോഡിലൂടെയാണ് സ്ഥിരമായി പോയിക്കൊണ്ടിരുന്നത്. ഒരിക്കല്‍ കാറില്‍ ബാബുരാജ് സ്വയം പാടിയ അദ്ദേഹത്തിന്‍റ്റെ പാട്ടുകളും വെച്ചു കൊണ്ടാണ് പോയത്.കൈപ്പറമ്പ് കഴിഞ്ഞപ്പോള്‍ എന്നെ ഉന്മാദിയാക്കിക്കൊണ്ട് ബാബുരാജ് തുടങ്ങി. " സുറുമയെഴുതിയ മിഴികളേ ".. എന്‍റ്റെ ആനന്ദം പാരമ്യത്തിലെത്തി. അപ്പോഴതാ കേച്ചേരിക്കവല എത്തുന്നതിനു മുമ്പായി ഇടതു വശത്ത് പൂമുഖത്ത് സ്ഥിര സാന്നിധ്യമായ ആ ശുഭ്റ വസ്ത്റധാരി. എനിക്കു സഹിച്ചില്ല. 

വിഭ്റാന്തിയോ സത്യമോ?
ഞാന്‍ കേട്ട് ലഹരി കൊള്ളുന്ന വരികള്‍ എഴുതിയ ആള്‍. ഈശ്വരാ.. എങ്ങനെ? കാറിന്‍റ്റെ വേഗം കാരണം ആലോചിക്കാന്‍ സമയമില്ല. എന്താണുണ്ടായത്? ഭൂതാവേശത്തിലെന്ന പോലെ കാര്‍ ആ വീട്ടുമുറ്റത്തേക്ക് തിരിച്ചു. 

അപരിചിതനായ അതിഥിയെക്കണ്ട്‌ ഗൃഹനാഥന്‍ പകച്ചില്ല. മന്ദഹാസത്തോടെ ആര് എന്ന അര്‍ത്ഥത്തില്‍ നോക്കി. വിസ്മയാധിക്യത്തോടെ ഞാന്‍ വീണ്ടും നോക്കി. തേന്‍ പുരട്ടിയ മുള്ളുകള്‍ കരളില്‍ എറിഞ്ഞയാള്‍ തന്നെ.

യൂസഫലി കേച്ചേരി!!

ഞാന്‍ കയറിയപാടെ ആ കാല്‍കളില്‍ സ്പര്‍ശിച്ചു. അതീവ വാചാലതയോടെ പറഞ്ഞു. വരുംപോള്‍ ബാബുരാജിന്‍റ്റെ പാട്ടുകള്‍ കേട്ടു വരികയാണ്. എത്റയോ വട്ടം കേട്ടതാണെങ്കിലും "സുറുമയെഴുതിയ മിഴികള്‍" കേട്ടു വരുംപോള്‍ അതിന്‍റ്റെ കര്‍ത്താവിനെ നേരില്‍ കാണുക കൂടി ചെയ്തപ്പോള്‍ കയറി വന്നതാണ്. 
അദ്ദേഹം ചിരിച്ചു. സൗമ്യതയോടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. പിന്നീട് എന്‍റ്റെ വാചാലമഴയില്‍ ഇളം വെയിലായി പ്റതികരിച്ച് അദ്ദേഹം മഴവില്ലു സൃഷ്ടിച്ചു. ഏറെ നേരം തന്‍റ്റെ സിനിമാ ജീവിതത്തേയും ബാബുരാജിനേയും, നൗഷാദിനേയും, പഴയ ഗാനങ്ങളേയും കുറിച്ചു സംസാരിച്ചു. ഭാസ്കരന്‍ മാഷെപ്പറ്റി മതിപ്പോടെ സംസാരിച്ചു. " കണ്മണി നീയെന്‍ കരം പിടിച്ചാല്‍" എന്ന ഗാനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ജ്ജവത്തോടെ, സത്യസന്ധതയോടെ അദ്ദേഹം പറഞ്ഞു, ആ പാട്ട് അദ്ദേഹം എഴുതിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന്. അതിന്‍റ്റെ പല്ലവി പാടുകയും ചെയ്തു. കല്യാണി രാഗത്തിലാണ് എന്നു പറഞ്ഞു. ( ബാബുക്കയുടെ 'യമന്‍' തന്നെയല്ലേ കല്യാണി). വാനിലെ അമ്പിളിയെ അതാതു കഥാപാത്റങ്ങള്‍ അവരുടെ വീക്ഷണകോണിലൂടെ കാണുന്നത് അദ്ദേഹം സമര്‍ത്ഥമായി കല്പിച്ചത് ഞാന്‍ ചൂണ്ടിക്കാട്ടി. "വൈശാഖ പൗര്‍ണ്ണമിയോ" എന്ന ഗാനത്തില്‍ നമ്പൂതിരി യുവതി ചന്ദ്രനെ 'നിശയുടെ ചേങ്കില' യായാണ് കാണുന്നത്. 'കരകാണാക്കടലല മേലെ ' എന്നാ ഗാനത്തില്‍ ദുബായിക്കു പോകാന്‍ മോഹം പൂത്ത യുവാക്കള്‍ "അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നു' എന്നാണു കാണുന്നത്. ഇതു കേട്ടപ്പോള്‍ അതു ശരിയാണല്ലോ എന്ന് അദ്ദേഹം അത്ഭുതം കൂറി.  മലയാളത്തില്‍ അന്ത്യാക്ഷര പ്റാസം അദ്ദേഹത്തെപ്പോലെ ഉപയോഗിച്ച ഗാന രചയിതാക്കള്‍ ഇല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്‍റ്റെ ഉമ്മയെക്കുറിച്ചാണ് പറഞ്ഞത്.തന്‍റ്റെ കുട്ടിക്കാലത്ത് ഉമ്മ ഒരുപാടു മാപ്പിളപ്പാട്ടുകള്‍ പാടിത്തരാറുണ്ടായിരുന്നു എന്നും ഈ മാപ്പിളപ്പാട്ടിന്‍റ്റെ സ്വാധീനമാവാം  തന്‍റ്റെ   അന്ത്യാക്ഷര പ്റാസത്തിനു കാരണം എന്നും പറഞ്ഞു. 'മയിലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തീ' എന്ന തന്‍റ്റെ  ഗാനം അദ്ദേഹം മൂളി.  ഇടക്കിടെ സ്വപ്നമേത് സത്യമേത് എന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. പൊടുന്നനെ കയറി വന്ന ഒരു " പാട്ടു ഭ്റാന്ത"നോടാണല്ലോ അദ്ദേഹം ഇത്റയൊക്കെ സംസാരിക്കുന്നത് എന്നു ഞാന്‍ അതിശയിച്ചു.ഇതിനിടെ അദ്ദേഹത്തിന്‍റ്റെ പത്നി എനിക്ക് ജ്യൂസ് കൊണ്ടു വന്നു തന്നു. മകന്‍ സൂരജിനെ അദ്ദേഹം എനിക്കു  പരിചയപ്പെടുത്തി. ഞാന്‍ അദ്ദേഹത്തിന്‍റ്റെ ഫോണ്‍ നമ്പര്‍ വാങ്ങി. വിളിച്ചു ബുദ്ധിമുട്ടിക്കില്ല എന്നു വാക്കും കൊടുത്തു. തിരിച്ച് എന്‍റ്റെ നമ്പര്‍ അദ്ദേഹവും വാങ്ങി.ഇനിയും തുടര്‍ന്നാല്‍ ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി. ചിരിച്ചു കൊണ്ടു എന്നെ യാത്റയാക്കി. പോകുംപോള്‍ ഞാന്‍ ആലോചിച്ചു, ഇങ്ങനെ എത്റപേര്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു.  
എന്നാല്‍ എന്നെ അതിശയിപ്പിച്ച twist പിന്നീട് ആണ് ഉണ്ടായത്. അന്നു വൈകീട്ട് വീട്ടില്‍ എത്തിയപ്പോള്‍ എന്‍റ്റെ മൊബൈലില്‍ ഒരു കാള്‍. " yoosafali kecheri calling ".. ഞാന്‍ സ്തബ്ധനായി. എത്തിയോ എന്നറിയാന്‍ വിളിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു.പിന്നെ ബാങ്കിംഗിനെ കുറിച്ച് ചില സംശയങ്ങള്‍ ചോദിച്ചു. വീണ്ടും വിളിക്കാമെന്നു പറഞ്ഞു. പിന്നീട് ഒരിക്കല്‍ കുന്ദംകുളത്തു വെച്ച് അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരക്കൊഴിഞ്ഞ നേരം നോക്കി ആഗ്രഹിച്ചെങ്കിലും ചടങ്ങിനു വരാന്‍ കഴിഞ്ഞില്ല എന്നും എല്ലാം ഭംഗിയായില്ലേ എന്നും ഞാന്‍ ചോദിച്ചു,
ഭംഗിയായി, നിങ്ങളെ അവിടെ പ്റതീക്ഷിച്ചു എന്ന് അദ്ദേഹം. വീണ്ടും എനിക്ക് ഇടിവെട്ടേറ്റു. നിസ്സാരനായ എന്നെ പ്റതീക്ഷിക്കുകയോ? ആ വാക്കുകളുടെ പൊരുള്‍ ഇന്നും എനിക്കു പിടി കിട്ടിയിട്ടില്ല.

മഹത്തുക്കള്‍ കടന്നു പോകുംപോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ സത്യമായും ഞാന്‍ പറയുന്നു, ഇന്നലെ യൂസഫലി കേച്ചേരി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നില്‍ പടര്‍ന്ന വിഷാദം, സങ്കടം അതു വല്ലാതെ ഉള്ളില്‍ കടന്നു പോയി. ധീരന്‍മാര്‍ മരിച്ചു പോയവരെക്കുറിച്ച് ദു:ഖിക്കാറില്ല എന്ന് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്. (പക്ഷേ ഞാന്‍ ധീരനല്ലല്ലോ, ദുര്‍ബ്ബലനായ ഒരു വെറും സാധാരണക്കാരന്‍)

ഇന്ന് എന്‍റ്റെ മൊബൈലില്‍ ആഴിക്കടിയിലെ പവിഴം പോലെ ഏറ്റവും അടിയില്‍ ആ പേര് കിടക്കുന്നു, " yoosafali kecheri" 
ഞാനിനി ഇത് delete ചെയ്യണോ? 
വേണ്ട, പ്റണയ മധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കള്‍ വിരിയാന്‍ കാലഭേദമില്ലല്ലോ!!!

                                            മഹാനിധേ.........  ചിരശാന്തിരസ്തു!!    ചിരശാന്തിരസ്തു!! 
                                                                                 ------

Thursday, November 20, 2014

പതിനാലാം രാവുദിച്ചത് മാനത്തോ?




പതിനാലാം രാവുദിച്ചത് മാനത്തോ?
---------------------
  മനോജ്‌ വര്‍മ                                                                                   സ്കെച്ച് - റോയ് പോള്‍ 
-------------------------------
എത്റയോ കേട്ട ഗാനമാണിത്. പക്ഷെ ഇന്നലെ F M റേഡിയോയില്‍ ഈ ഗാനം കേട്ടപ്പോള്‍, പ്റേംനസീര്‍ മുകളില്‍ വലതു മൂലയിലേക്ക് കണ്ണോടിച്ച് ഫ്റീസാകുംപോള്‍ വെളുത്ത spiral രേഖകള്‍ മുഖത്തേക്ക് ചുറ്റിവന്ന് ഫ്ളാഷ്ബാക്ക് തുടങ്ങുന്നത് എന്നിലും സംഭവിച്ചതെന്തേ?
കീഴ്ച്ചുണ്ട് കടിച്ച് ജയഭാരതിക്ക് ചിരിക്കാനും,'ശ്ശോ' എന്ന് പറയുന്ന പോലെ മൂക്കു ചുളിച്ച് ആംഗ്യം കാണിച്ച് പ്റേംനസീറിനു പ്റണയം കാണിക്കാനും സമൃദ്ധമായ റൊമാന്റിക്‌ ഭാവം ഈ ഗാനത്തിലുള്ളത് കൊണ്ടോ? - അല്ല.
മുടി രണ്ടായ് പകുത്തിട്ട്‌, അതില്‍ ചുവന്ന റിബണ്‍ കെട്ടി, അതിലൊന്നു മുന്നോട്ടിട്ടു വരുന്ന ഒരു 'ഹാഫ് പാവാട' ഓര്‍മകള്‍ വന്നതു കൊണ്ടോ?
-അല്ലേയല്ല.
ഗായകനും, നിഷ്കളങ്കനും, സര്‍വോപരി അന്യരില്‍ മതിപ്പും ബഹുമാനവും ഉള്ളവനും ആയ നന്ദകുമാറിനെ ഓര്‍മ വന്നതു കൊണ്ടാണ്.
പ്റതിഭലേച്ഛയില്ലാതെ, പ്റതിവന്ദനേച്ഛയില്ലാതെ ലോകത്തിനു മുഴുവന്‍ സന്തോഷമാകട്ടെ എന്ന ഉദ്ദേശ്യത്തോടെയുള്ള നന്ദകുമാറിന്‍റ്റെ വായ തുറന്നുള്ള ചിരി ഓര്‍മ വന്നതു കൊണ്ടാണ്.
തടിച്ച ശരീരം.ഉണ്ണിക്കുടവയറ്. കോട്ടണ്‍ ട്ടൗസറ് പള്ളിമണി പോലെ വിടര്‍ന്നു നീല്‍ക്കും. വട്ടമുഖം, മുഖത്ത് കറുത്ത ഫ്റൈമ് ഉള്ള ഇഡ്ടലി ചില്ലു കണ്ണട (ഈ കണ്ണടയാണ് നന്ദകുമാറിന്‍റ്റെ നിഷ്കളങ്കത വര്‍ദ്ധിപ്പിക്കാന്‍ ചിരി കഴിഞ്ഞാല്‍ രണ്ടാമന്‍) തലയുടെ ഇടത്തു നിന്ന് വലത്തോട്ടേക്ക് 'ദേവാനന്ദ്' സ്റ്റൈലില്‍ കിടക്കുന്ന മുടി. ഏകദേശം ബാഹ്യരൂപം ഇങ്ങനെയാണ്. ( ആന്തരിക രൂപം പഞ്ഞിമിട്ടായി പോലെ എന്ന് വായനക്കാര്‍ക്ക് വഴിയേ മനസ്സിലാകും)
എന്‍റ്റെ യു പി സ്കൂള്‍ കാലം.നമ്പീശന്‍റ്റെ സ്കൂള്‍ എന്നും അതു വിളിച്ചു മടുക്കുംപോള്‍ ഒരു ചെയ്ഞ്ചിനു വേണ്ടി D M R T സ്കൂള്‍ എന്നും നാട്ടുകാര്‍ വിളിക്കുന്ന എ യു പി സ്കൂള്‍ തിരൂര്‍ എന്ന് ബോര്‍ഡില്‍ പേരുള്ള, തൃക്കണ്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ഞാന്‍ ആറാംക്ളാസ്സില്‍ പഠിക്കുന്നു.( പഠിക്കുന്നു എന്ന് ഒരു ഭാഷാശൈലി എന്ന നിലക്ക് പറഞ്ഞതാണ്. ആറാം ക്ളാസ്സില്‍ പോയി വരുന്നു എന്നു പറയാം.) നന്ദകുമാര്‍ അഞ്ചിലും.
മാസത്തില്‍ ഒന്നിരാടന്‍ വിട്ട രണ്ടു വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ സാഹിത്യ സമാജമുണ്ട്. ഞങ്ങളിലെ ബഹുമുഖ പ്റതിഭകളുടെ ബഹിര്‍ സ്ഫുരണം. സത്യസന്ധതയെക്കുറിച്ച് ഉപന്യാസം ( മരം വെട്ടുകാരന്‍റ്റെ മഴുവിന്‍റ്റെ കഥ നിര്‍ബന്ധം.), മുതിര്‍ന്നവര്‍ എഴുതിത്തന്ന പ്റസംഗം സ്വയം വി കെ കൃഷ്ണമേനോന്‍ ആണ് എന്ന മട്ടില്‍ കാണാപാഠം വീക്കല്‍, ആയിടെ ഇറങ്ങിയ പ്റേംനസീറിന്‍റ്റെ പാട്ടുകള്‍, അമ്മയെ കാണാത്ത ആട്ടിന്‍കുട്ടി കരയുന്ന പോലെ പാടല്‍( അക്കാലം 99% പാട്ടുകളും പ്റേംനസീര്‍ തന്നെയല്ലേ പാടാറുള്ളൂ) നന്ദിപ്റകടനം തുടങ്ങിയവയാണ് സര്‍ഗ പ്റവാഹം.
ഒരിക്കല്‍ നന്ദകുമാര്‍ സ്റ്റേജില്‍ കയറി. അധ്യക്ഷന്‍റ്റെ മേശയില്‍ വലതു കൈ ചാരി. ചിരി കയറുംപോഴെ boot ചെയ്തിട്ടുണ്ടായിരുന്നു. അനുനാസികത്തില്‍ പാട്ടു തുടങ്ങി. " പതിനാലാം രാവുദിച്ചത് മാനത്തോ..."
ഏവരും കേട്ടു. ഔപചാരിക മര്യാദയോടെ കയ്യടിച്ചു. മാഷന്‍മാര് മനസാ അനുഗ്രഹിച്ചു. ശുഭ പര്യവസായി.
അടുത്ത സാഹിത്യ സമാജത്തിനു തന്നെ അധ്യക്ഷ ഹെഡ് ടീച്ചര്‍ സരസ്വതിയമ്മ പേരു വിളിക്കുന്ന കേട്ടു.
അടുത്തത് ഗാനം- നന്ദകുമാര്‍.
ചിരിയോടെ തന്നെ നന്ദകുമാര്‍ സ്റ്റേജില്‍ കയറി.കണ്ണട, ഉണ്ണിക്കുടവയര്‍, മേശ പിടിച്ചുള്ള നില്‍പ്പ്, കാലിനോട് യാതൊരു സ്നേഹവുമില്ലാതെ അകന്നു നില്‍ക്കുന്ന ട്ടൗസര്‍ എല്ലാം പതിവിന്‍പടി റെഡി. നന്ദകുമാര്‍ അനുനാസികത്തില്‍ തുടങ്ങി.
"പതിനാലാം രാവുദിച്ചത് മാനത്തോ..."
ഞങ്ങള്‍ പലരും ഞെട്ടി. മാഷന്‍മാര് സംയമനം പാലിച്ചു. മനസാ അനുഗ്രഹിക്കാന്‍ മറന്നു. ഏഴാം ക്ലാസ്സിലെ മുണ്ടുടുത്തു വരുന്ന കശ്മലന്‍മാര്‍ ( അവരാണ് സ്കൂളിലെ സീനിയേഴ്സ് - ദാദമാര്‍ എന്ന് മലയാള തര്‍ജമ) ഉറക്കെ മുദ്രാവാക്യം വിളിച്ചു. "രണ്ടാം വാരം, രണ്ടാം വാരം" ( അന്ന് സിനിമ രണ്ടാം വാരം ഓടുന്നത് വലിയ പരസ്യമാണ് പത്റങ്ങളില്‍.)
നന്ദകുമാറിന്‍റ്റെ സംഗീത സുധാരസം മുഴുമിച്ചില്ല. ചിരിച്ചു കൊണ്ടു തന്നെ നന്ദകുമാര്‍ ഇറങ്ങിപ്പോയി. ( നന്ദകുമാറിനെ കുറ്റം പറഞ്ഞു കൂടാ, ഭാഗവതര്‍ക്ക് എപ്പോ കച്ചേരി തുടങ്ങുംപോഴും വാതാപി പാടാമെങ്കില്‍ നന്ദകുമാറിന് പതിനാലാം രാവില്‍ ഒന്നു മാസ്റ്റര്‍പീസ് ആയാലെന്താ?)
സതീര്‍ഥ്യന്‍മാരില്‍ നന്ദകുമാറിന് ഉള്ള മതിപ്പു തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായി. അഞ്ചാം ക്ളാസ്സില്‍ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു നടക്കുന്നു. എല്ലാം ലൈവ് ടെലികാസ്റ്റ് ആയി ഞങ്ങള്‍ക്ക് കാണാം. (പേരിനു ഒരു തട്ടികയല്ലേ ഞങ്ങള്‍ക്ക് ഇടയിലുള്ളൂ, തട്ടിക മാറ്റിയാല്‍ സാഹിത്യ സമാജമായി.) സ്ഥാനാര്‍ത്ഥികള്‍ വളരെയധികം. പഠിച്ച പണി പതിനെട്ടും പയറ്റിയാണ് അംബുജാക്ഷന്‍ മാഷ് ബോര്‍ഡില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഴുതി നിറച്ചത്. നന്ദകുമാര്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്.ഓരോരുത്തര്‍ക്കും വോട്ടു ചെയ്യാന്‍ കൈ പൊക്കുന്നവരുടെ കൈകള്‍ എണ്ണിയെണ്ണി അംബുജാക്ഷന്‍ മാഷ് സ്ഥാനാര്‍ത്ഥിക്ക് നേരെ മൊത്തം വോട്ടു രേഖപ്പെടുത്തുന്നുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഞെട്ടി.അത്ഭുതം കൊണ്ട് പരതന്ത്റര്‍ ആയി.
നന്ദകുമാറിന്‍റ്റെ വോട്ട് പൂജ്യം!!! (ങ്ഹേ... നന്ദകുമാര്‍ തന്നെ നന്ദകുമാറിന് വോട്ടു ചെയ്തില്ല!!!???.)
തന്നേക്കാള്‍ കഴിവുള്ള അപരനെ അംഗീകരിക്കുക, ബഹുമാനിക്കുക എന്ന ലോകതത്വം ഞങ്ങള്‍ അറിയും മുമ്പേ നന്ദകുമാര മനസ്സിലാക്കിയിരുന്നു. ദേവീലാലിനെ പ്റധാന മന്ത്റിയാക്കാന്‍ വി പി സിംഗ് നിര്‍ദ്ദേശിച്ചപ്പോള്‍ അല്ല വി പി സിംഗ് തന്നെയാണ് പ്റധാന മന്ത്റിയാകേണ്ടത് എന്ന് ദേവീലാല്‍ തിരിച്ചു നിര്‍ദ്ദേശിച്ചത് ഒക്കെ പിന്നീട് എത്റയോ കാലം കഴിഞ്ഞു വന്ന കാര്യമാണ്.
പ്റിയപ്പെട്ട യൂസഫലി കേച്ചേരി സാര്‍, അങ്ങയുടെ പാട്ടിന് ഇങ്ങനെയൊരു തലം കൂടി ഉണ്ടെന്ന് അങ്ങ് അറിഞ്ഞുവോ?!
----## -----
(ഞങ്ങളുടെ (രണ്ടു പേരുടെയും) സ്കൂള്‍ മൌലികതയോടെ, അതീവ ചാരുതയോടെ വരച്ചു തന്ന പ്റിയ സുഹൃത്ത്‌ റോയിക്ക് പ്റത്യേകം നന്ദി.)

Friday, November 14, 2014

മൂന്ന് അക്ഷരങ്ങളിലൂടെ ജീവിക്കുന്ന ഒരാള്‍

                                   
 


  മൂന്ന് അക്ഷരങ്ങളിലൂടെ  ജീവിക്കുന്ന ഒരാള്‍ 
                                                                                 ---                                                 
                                                                                                                      -മനോജ്‌ വര്‍മ 

 കഴിഞ്ഞ ദിവസം പാലാ, രാമപുരത്ത് ഒരു ബന്ധു വീട്ടില്‍ പോയപ്പോഴാണ് കാലം കൈ പിടിച്ചു  നടത്തുന്ന ഈ പുണ്യശ്ളോകനെ കണ്ടത്. ഒരു ഓട്ടോറിക്ഷയില്‍ തനിയെ വന്ന്, കൂനിക്കൂനി വരുന്നതു കണ്ടപ്പോള്‍ ഒരു വയോധികന്‍ എന്നേ കരുതിയുള്ളൂ. പിന്നീടാണ് മനസ്സിലായത്‌, ഈശ്വരന്‍ ചിലപ്പോള്‍ ചില കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയപ്പെടുത്തുന്ന പതിവില്‍ ഒന്നാണ് ഇത് എന്ന്. 

പദ്മനാഭ മാരാര്‍!

പോരാ, കുലധര്‍മം നിഷ്ഠയോടെ, ഒരു സമര്‍പ്പണമായി ചെയ്ത് ഫലപ്റതീക്ഷയില്ലാതെ, കാലത്തിന്‍റ്റെ ചൂണ്ടുവിരല്‍  പിടിച്ചു നടന്ന് ഈശ്വരനെ നോക്കി ചിരിക്കുന്ന കര്‍മ യോഗി. രാമപുരത്തുകാരന്‍ ചെറുവേലി പദ്മനാഭ മാരാര്‍!! ( തറവാട്ടു പേര് അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.) രാമപുരത്തെ പ്റഥമ പൌരന്‍ എന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയവര്‍ പറഞ്ഞത്.കൂടുതല്‍ അറിഞ്ഞപ്പോള്‍ എന്‍റ്റെ കുഞ്ഞു ഗര്‍വുകള്‍ ബാഷ്പമായി. പതുക്കെ അടുത്തുചെന്ന് പരിചയപ്പെട്ടപ്പോള്‍ അലിവോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. 

" ഞാന്‍ നൂറു തവണ ശബരിമലക്ക് പോയിട്ടുണ്ട്." വിശ്വാസം വരാതിരുന്ന എന്‍റ്റെ മണ്ടന്‍ ഭാവത്തിലേക്കു നോക്കി അദ്ദേഹം വിശദീകരിച്ചു, "നൂറു വര്‍ഷം അടുപ്പിച്ചു പോയി എന്നല്ല, പല തവണയായി നൂറിലേറെ എണ്ണം. 
ഞാന്‍ അദ്ദേഹത്തിന്‍റ്റെ കൈകളില്‍ പിടിച്ച്, മുഖത്തേക്ക് ചെവിയടുപ്പിച്ച് കേട്ടുകൊണ്ടിരുന്നു. ഉത്സാഹഭരിതനായി അദ്ദേഹം പറയുന്നുണ്ട്. മുഴുവന്‍ വാക്കുകളും തെളിയുന്നില്ല. എന്നാല്‍ ഒരു വാക്യം വ്യക്തമായി കേട്ടു. അത് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

" മൂന്ന് അക്ഷരങ്ങളിലാണ് എന്‍റ്റെ ജീവിതം മുന്നോട്ടു പോകുന്നത്. ഗു  രു  ത്വം! " 

ലോകത്തോടു മുഴുവന്‍ വിളംബരം ചെയ്യും പോലെ അഭിമാനിയായി അദ്ദേഹം.

ചെണ്ടയും ഇടയ്ക്കയും എല്ലാം അഭ്യസിച്ചിട്ടുണ്ട്, കുലത്തൊഴില്‍ ആയി അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. അഷ്ടപദി പാടാനും അറിയാം. അമ്പലങ്ങളില്‍ അടിയന്തിരമായിരുന്നു. അതിലേ ശ്റദ്ധ വെച്ചുള്ളൂ. എല്ലാം നിഷ്ഠയോടെ ചെയ്തു. വൈദഗ്ദ്ധ്യമുണ്ടെങ്കിലും തായമ്പക, മേളം, കഥകളി തുടങ്ങിയവയിലേക്കൊന്നും പോയില്ല. സ്വന്തം ഖ്യാതിക്കായി ശ്റമിച്ചുമില്ല. ഭഗവത്സേവ തന്നെ. ജീവിതം പുരോഗമിച്ചത് നേരത്തേ പറഞ്ഞ ആ മൂന്നക്ഷരത്തിലും. സാക്ഷാല്‍ ഷഡ്ക്കാല ഗോവിന്ദ മാരാരുടെ കുലവുമായി ബന്ധവുമുണ്ട്. ഗോവിന്ദ മാരാരെക്കുറിച്ച് ഏറെ സംസാരിക്കുന്നുമുണ്ട്. 
എത്റ വയസ്സായി എന്ന ചോദ്യത്തിന് ലാഘവത്തോടെ അദ്ദേഹം പറഞ്ഞു . 

ഈ വരുന്ന ധനുമാസത്തിലെ ചോതിക്ക് 110 വയസ്സാകും!!!

ഒരു നൂറ്റാണ്ടിന്‍റ്റെ പകര്‍ച്ച കണ്ട തലമുറ എന്ന ഒരു ഗര്‍വ്വ് എനിക്കുണ്ടായിരുന്നു. ഇവിടെയിതാ കഴിഞ്ഞ നൂറ്റാണ്ടിന്‍റ്റെ തുടക്കം മുതല്‍ കാലത്തോടൊപ്പം നടന്ന ഒരാള്‍ എന്‍റ്റെ മുന്നില്‍. ഞാന്‍ അദ്ദേഹത്തിന്‍റ്റെ പാദങ്ങളില്‍ കൈ വെച്ചു. എത്റ കനല്‍വഴികളിലൂടെ, ശാദ്വല ഭൂമികയിലൂടെ, ചരിത്റ സംഭവങ്ങളുടെ സാക്ഷിയായി നടന്ന പാദങ്ങളാണ്, " ഋതു ഭേദങ്ങളുടെ പാരിതോഷികം" ഏറ്റു വാങ്ങിയ കൈകളാണ്. 
ഋഷീശ്വരനെ പോലെയിരിക്കുന്ന ഈ അഭിവന്ദ്യ മുത്തശ്ശനെ സ്നേഹാദരങ്ങളോടെ നോക്കി വിസ്മിത നേത്റനായി ഞാനിരുന്നു. 
110 വയസ്സ്. കേരളത്തിലെ (ഇന്ത്യയിലെ തന്നെ? ) പ്റഥമ മുത്തശ്ശനാകുമോ ഇദ്ദേഹം? 

ഈ ദിവസം ഇത്റ ദൂരം യാത്റ ചെയ്യിച്ച് എന്നെ അദ്ദേഹത്തിനു മുന്നില്‍ നിര്‍ത്തി ഈ നിമിഷം സമ്മാനിച്ചത്‌..... ഞാന്‍ പറഞ്ഞില്ലേ...
കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആ പ്റപഞ്ച മുത്തശ്ശന്‍റ്റെ കുസൃതി.
                                          *             *              *              *              *              * 




Monday, October 13, 2014

വാനപ്റസ്ഥവും കഴിഞ്ഞ് .



                              ശരീരത്തിന് പ്റായമാകുംപോഴും അതിനു പ്റായമാകുന്നില്ല.
                              ശരീരത്തിന്‍റ്റെ മരണത്തിലും അത് കൊല്ലപ്പെടുന്നില്ല.
                              അത് ജീവാത്മാവാണ്, പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും 
                              ദുഃഖത്തില്‍ നിന്നും വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും സ്വതന്ത്റമായത്.
           
                                                                            -- ചാന്ദോഗ്യോപനിഷത്ത്.
                                                    *    *    *    *    *    *    *    *
കൃത്യനിഷ്ഠയില്‍ കടുകിട വിടാത്തവന്‍. ഒരിക്കലും തിരിഞ്ഞു നോക്കാതെ നടക്കാന്‍ കഴിയുന്ന കര്‍ക്കശ മാനസന്‍. ഒരാളേയുള്ളു....
കാലം. 
കൂടെ അദൃശ്യനായ ഒരു കൂട്ടുകാരനുണ്ട്. 
അരികില്‍   എപ്പോഴും ഉണ്ടാകും.കൂട്ടുകാരനും മഹാകണിശക്കാരനാണ്.സൂത്റക്കാരനും.                                                
കടുകിട പിഴക്കില്ല. 
നമ്മള്‍ ഒരു പുഴയെ തൊടുന്നത് ഒരിക്കല്‍, ഒരിക്കല്‍ മാത്റമാണ്.അടുത്ത ക്ഷണമാത്റയില്‍ ആ പുഴ ഒഴുകി മാറിയിരിക്കും. പിന്നെ തൊടുന്നത് വേറെ പുഴ.
ഇതിനിടയില്‍ ഇലകള്‍ പച്ചയും പൂക്കള്‍ മഞ്ഞയും നിറമാര്‍ന്ന്, നിറം വാര്‍ന്ന് കാലത്തിന്‍റ്റെ കൂട്ടുകാരന്‍റ്റെ കയ്യില്‍ ഉറങ്ങും.

ഇതിനിടയിലെ ഏറ്റവും ദൈന്യതയാര്‍ന്ന കാലമാണ് വാര്‍ദ്ധക്യം. സ്വാശ്റയമില്ലാതെ പരകാരുണ്യത്തില്‍ കഴിയേണ്ടി വരിക. യാതനാപര്‍വം. 
വേദനിക്കുന്നത് ദേഹത്തിനോ, ദേഹിക്കോ? 
മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്താല്‍ ലോകാരോഗ്യ സംഘടനയുടെ പ്റശംസ പറ്റിയ നമ്മുടെ നാട്ടില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു.  അതിന്‍റ്റെ ഒരു മറുവശം ഈ ദീന ജനങ്ങളാണ്. മനസ്സിനെ അനുസരിക്കാത്ത ശരീരവും, ശരീരത്തിന്‍റ്റെ വേദന അറിയുന്ന മനസ്സും.സ്നേഹിക്കുന്ന,പാലിക്കുന്ന മക്കള്‍, ബന്ധുജനങ്ങള്‍ ഉള്ളവര്‍ ഭാഗ്യമുള്ളവര്‍.സ്ഫടിക ജാലകത്തിലൂടെ ഇവര്‍ക്ക് അവരെ കാണാം.
                                                       *    *    *    *     *    *    *    *
                                നിശ്ചയം,ഒരു വയോധികനെ വണങ്ങുന്നത് ദൈവത്തെ വണങ്ങലാണ്.
                                                                         
                                                                           -- മുഹമ്മദ് നബി. 

  

Wednesday, October 1, 2014





തിരുവോണാംഗനേ
------
വരിക തിരുവോണമേ നൈര്‍മല്യ മാനസേ
വനിതകുല മൗലീ മണീരത്നമേ
ഇനി നിന്‍റ്റെ വരവിനാല്‍ സുമമുഗ്ദ്ധമാകട്ടെ 
ധരണിയീ ക്ഷീരപഥ ഋതുവീഥിയില്‍..
നിറമാര്‍ന്ന പൂക്കളം തീര്‍ക്കുമീയോണത്തെ
വരുമെന്നു ചൊല്ലുന്നതത്തമല്ലോ.
അത്തത്തിനില്ലാ മറിച്ചൊരു വാഴ്വിതില്‍
തിരുവോണമില്ലെങ്കിലത്തമുണ്ടോ?
നീയില്ലയെങ്കില്‍ നിന്‍ ഋതുശോഭയില്ലെങ്കില്‍
ഇക്കറുത്തത്തം കരിക്കട്ടയാം.
വരിനെല്ലിന്‍ പാടത്തെ ചെറുനെല്ലിപ്പൂക്കളും
തുമ്പയും തുളസിയും പൂവാകയും
മുക്കുറ്റിയും മറ്റു പൂക്കളും തീര്‍ക്കുന്ന
ജീവിതപ്പൂവാടി തരളമല്ലോ.
ആരേ പകര്‍ന്നൊരീ ചാരുത നിലവിതില്‍
തിരുവോണകന്യതന്‍ കൈകളെന്യേ
എന്തു ഞാന്‍ നല്‍കണം നിന്‍ പിറന്നാളിന്
ഹൃദയം പകര്‍ന്നോരീ മൊഴികളെന്യേ..
-മനോജ്‌ വര്‍മ.
( ഒമ്പതും പത്തും വരികള്‍ക്ക് അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകത്തിലെ വരികളോട് കടപ്പാട് ഉണ്ട്‌ )

Sunday, September 7, 2014

not only but also..



                                                    നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..
                                                                       ---                                          - മനോജ്‌ വര്‍മ 

 നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..എങ്ങനെയാണ് ഉപയോഗിക്കുക? എന്നോടു ചോദിക്കൂ.ഞാന്‍ കൃത്യമായി പറഞ്ഞു തരാം. 
 maharaja swathi thirunal was not only a great ruler but also a great composer of songs.

 ഏഴാം ക്ലാസ്സിലെ പാഠം രണ്ട് sancho panza യിലാണ് നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ പഠിക്കുക.ആ പാഠം തുടങ്ങുന്നത് ഇങ്ങനെ.
 have you heard of sancho panza, the friend of don quixote?

പുറമേക്ക് കാണാന്‍ വലിപ്പം തോന്നുമെങ്കിലും അകത്ത് software കുറവായ എന്‍റ്റെ തലയിലേക്ക് ഇതെല്ലാം വാല്‍സല്യത്തോടെ പകര്‍ന്നു നല്‍കിയ ഗുരുഭൂതനാണ് ചിത്റത്തില്‍ എന്നോടൊപ്പം. ഇന്ന് തിരുവോണത്തിന് മാഷെ കാണാന്‍ ചെന്നപ്പോള്‍ എടുത്ത ചിത്റം.

നാരായണന്‍ മാഷ്‌!!

അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ കണക്കു മാഷായും ഇംഗ്ളീഷ് മാഷായും വേഷപ്പകര്‍ച്ച നടത്തിയ മാഷ്‌. സദാസത്യ വാക്യങ്ങളും ജ്യാമിതീയ ഗണിതങ്ങളും തീര്‍ഥം പോലെ ശിരസ്സിലേക്ക് പകര്‍ന്ന ഗുരുനാഥന്‍. സിലബസ് തീര്‍ന്നില്ലെങ്കില്‍ സ്പെഷല്‍ ക്ലാസ് എടുത്തും പഠിപ്പിച്ചു തന്ന മാഷ്‌. സ്കൂളില്‍ 'കണക്കു മാഷ്‌' എന്ന നിലയിലാണ് മാഷ്ക്ക് കേള്‍വി. എന്നാല്‍ എനിക്ക് അനുഭവപ്പെട്ടത് അത്റ തന്നെ സാന്ദ്രമാണ് മാഷുടെ ഇംഗ്ളീഷ് ക്ലാസ് എന്നാണ്. ഇന്ന് പല വാക്കുകളും ശൈലികളും ഇംഗ്ളീഷില്‍ ഉപയോഗിക്കുംപോള്‍ മാഷുടെ രൂപവും ശബ്ദവും സ്പര്‍ശവും ഒരു ടെലിപ്പതിയായി എന്നില്‍ പ്റവേശമാകും. നില്‍ക്കട്ടെ, തുറന്നു വിട്ടാല്‍ തീരില്ല ഈ ഓര്‍മപ്പുഴ.

മാഷ്ക്ക് ശരീരത്തില്‍ വാര്‍ദ്ധക്യമായി. മാഷുടെ തന്നെ ഭാഷയില്‍ " സര്‍വീസില്‍ ഇരുന്നതിനേക്കാള്‍ അധികം പെന്‍ഷന്‍ വാങ്ങിക്കഴിഞ്ഞു."
ശയ്യയെ കൂടുതല്‍ നേരം അവലംബിക്കേണ്ടി വരുന്നു. പ്റജ്ഞ ഇടക്കിടെ ഒളിച്ചുകളി നടത്തുന്നു. പക്ഷെ പ്റൊഫ. ഈശ്വരന്‍റ്റെ ഇന്ദ്രജാലങ്ങള്‍ പറയാവതല്ലല്ലോ. ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് മന്ദ്രമായി മാഷ് മൂന്നു വാക്കുകള്‍ ഉച്ചരിച്ചു.

മ...നോ...ജ് ..

(രഘുനാഥ് പലേരിയുടെ  പ്റയോഗം കടമെടുക്കാതെ വയ്യ. "തിരശ്ശീലയുണ്ട് കണ്ണില്‍" )

കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് അപേക്ഷിച്ചപ്പോള്‍ അലൌകിക ശക്തിയോടെ,കണ്ണില്‍ വീണ്ടും കൊളുത്തിയ മാര്‍ഗദീപകങ്ങളോടെ മാഷ് എണീറ്റിരുന്നു. സാവധാനം,സാവധാനം വലതു കൈ അരുമയായി എന്‍റ്റെ ചുമലില്‍ വെച്ചു.സംവല്‍സരങ്ങള്‍ക്കു പുറകിലെ റ്റ്രൗസര്‍കാരന്‍റ്റെ ചുള്ളിക്കമ്പു ദേഹത്തില്‍ എന്‍റ്റെ ആത്മാവ്‌ സന്നിവേശിച്ചു. അതാണ്‌  എന്‍റ്റെ മുഖത്ത് ഒരു തുമ്പക്കുടന്ന വിരിയിച്ചത്. ഈ വര്‍ഷത്തെ ഓണം  എന്‍റ്റെ ജീവിതപ്പുസ്തകത്തില്‍ വിശിഷ്ട താളില്‍ രേഖപ്പെടുത്തപ്പെട്ടു. ചുള്ളിക്കമ്പു ബാലന്‍  ഉറക്കെ വിളിച്ചു പറഞ്ഞു.

narayanan mash is NOT ONLY a good teacher BUT ALSO  a great human being to be admired.

07.09.2014
                                                                    --- 

Thursday, July 31, 2014

ആഷാഢ പൗര്‍ണമി


                                                    ആഷാഢ പൗര്‍ണമി 
                                                          ----------------------------------  
                                                                                                -മനോജ്‌ വര്‍മ 
  ആഷാഢ പൗര്‍ണമി
  ഹേമാംഗ രൂപിണി 
  അണയുക.
  തണുവണിക്കൈകളാലെന്‍ വിരല്‍ തലോടുക 
  ഒരു ഞാറ്റുപാട്ടിലേക്കൊഴുകട്ടെയോര്‍മകള്‍.

  കാലം നനഞ്ഞീറനായ് നില്‍ക്കുമക്കരെ
  നീല നെല്ലിപ്പൂക്കള്‍ വീണ്ടും തളിര്‍ത്തുവോ?
  നിറയുന്ന പാടത്തിനരികിലൂടോഴുകുന്ന
  തോട്ടില്‍ക്കളിക്കുന്നതോര്‍ത്തുവോ? നിറവെള്ള-
  മാട്ടിത്തെറിപ്പിച്ചു കാല്‍കളാല്‍ തട്ടിയൊരു 
  ഹുങ്കാരമാര്‍ക്കുന്നതോര്‍ത്തുവോ?

  കൊതുമ്പിന്‍ ശലാകയില്‍ കേവുവള്ളം തീര്‍ത്ത് 
  നേരെ കടല്‍ പൂകുമെന്നും നിനച്ചുവോ?
  കൈത്തോട് കടലില്‍പ്പതിക്കുമെന്നോര്‍ത്തുവോ?

  കടലിരമ്പം കേട്ടു ഭീതനായ്, രാത്റിയില്‍
  അമ്മതന്‍ പിന്നില്‍ച്ചുരുണ്ടുവോ,സാന്ത്വനം തേടിയോ?
  ഉറക്കം മുറിഞ്ഞമ്മ നേര്‍ത്തുവോ?ശാസിച്ചതോര്‍ത്തുവോ?

  തിങ്കള്‍ മറഞ്ഞോരു വേളയില്‍ കാക്കകള്‍ 
  നീളെ കുറുകിക്കരഞ്ഞുവോ? കൊറ്റിനാല്‍ 
  വറ്റു പെറുക്കിക്കഴിച്ചുവോ?
  മുത്തശ്ശിയമ്മമാര്‍, അച്ഛന്‍റ്റെ പെങ്ങളും 
  നിലാവിന്‍റ്റെ നാട്ടില്‍ നിന്നിത്റടം വന്നുവോ?
  എല്ലുകള്‍ പോന്തിയോരുണ്ണിക്കിടാത്തന്‍റ്റെ 
  ബട്ടന്‍സു പൊട്ടിയ റ്റ്രൗസറിന്‍ കീശയില്‍ 
  പാരീസു മിട്ടായി തന്‍ പൊതി-
  ക്കടലാസു കണ്ടവര്‍ ഊറിച്ചിരിച്ചുവോ?

  ആഷാഢ പൗര്‍ണമി
  നനയുന്ന സൗമിനി 
  പറയുക, 
  പരിമൃദുസ്മേരമോടെന്‍ കാതിലോതുക 
  മധുവിഷാദസ്മൃതിക്കിനിയട്ടെ മാനസം. 
                       ---  

Monday, July 14, 2014




എന്‍റ്റെ വീട്ടു മുറ്റത്തെ ബ്റസീല്‍ വസന്തം 
--- 

എഡ്മണ്ട് അരാന്റ്റസ് ഡോ നാസിമെന്ടോ 
വജ്റത്തിളക്കം, ബ്റസീലിന്‍റ്റെ പുത്റന്‍.
ബ്റസീല്‍ ശാന്തമാക നീ, തലയെടുപ്പാള്‍ക 
ആസ്യം നമിക്കുവാനൊന്നില്ല ഹേതു.
കേളിയില്‍ തോല്‍വിജ്ജയങ്ങള്‍ വരിക്കാം
ശാശ്വതക്കീര്‍ത്തി മിടുക്കെന്നുമോര്‍ക്ക.

എത്റപേര്‍ നിന്‍ സുതര്‍ കേളിപ്റഗല്‍ഭര്‍ 
റൊണാള്‍ദോ, റൊണാള്‍ഡിനോ തീരില്ല വൃത്തം.
കയ്മെയ് മറന്നു കളിച്ചവന്‍ നെയ്മര്‍
പൊയ്ക്കളിക്കുത്തിനാല്‍ പീഡിതന്‍ ബാലന്‍.
ബ്റസീല്‍, നീ മറക്കുക ലോകാപവാദം
വമ്പന്‍റ്റെ വീഴ്ചയാണേറ്റം പ്റമാദം.
ഇനിവരും കാലമിക്കാല്‍പ്പന്തു കേളി-
ക്കൊരു രാജയോഗമുണ്ടിനിയും നിനക്കായ്‌.
ബ്റസീല്‍, നീ മടങ്ങുക വിശ്റാന്തപൂര്‍വം
വെന്നിക്കുതിപ്പിലേക്കീ പിന്‍മടക്കം.
---

-മനോജ്‌ വര്‍മ

Sunday, March 23, 2014

മാമ്പഴക്കഥ



                                       മാമ്പഴക്കഥ - ഒരു സത്യത്തിന്‍റ്റെയും.
                                                           ---                                             - മനോജ്‌ വര്‍മ. 

എപ്പോഴും വിസ്മയമാണ് മാങ്ങാക്കാലം.

അമ്മ അങ്ങനെയാണ്. എത്റ കുരുത്തക്കേടു കാണിച്ചാലും അതാതു കാലത്ത് മക്കള്‍ കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കി വെക്കും. ക്ലേശങ്ങള്‍ സഹിച്ചും. പ്റകൃതിയമ്മ ഇത്തവണയും ഞങ്ങള്‍ക്ക് മാമ്പഴക്കാലം ഒരുക്കി വെച്ചിരിക്കുന്നു. 

ഇന്ന് രാവിലെ നോക്കുംപോള്‍ മുറ്റത്തെ മാവില്‍ കൈനീട്ടം തരാനെന്ന പോല്‍ നീട്ടിപ്പിടിച്ചുനില്‍ക്കുന്നു മാങ്ങകള്‍. ഞാന്‍ കൈ വീശി ഒരു നമസ്തെ കൊടുത്തു . എന്നിട്ടു പറഞ്ഞു. ഞാന്‍ കയറി വരില്ല. അണ്ണാനും പൂത്താങ്കീരിയുമൊക്കെ കഴിച്ചിട്ട് ബാക്കി എനിക്കു തന്നാല്‍ മതി. എന്‍റ്റെ നെഞ്ചു മുതല്‍ വയറു വരെ ഞാന്‍ നോക്കി. ഇല്ല, ഇപ്പോള്‍ ഒരു പാടുകളുമില്ല. അനേക വര്‍ഷം മുമ്പ് ഇക്കാലം  എന്‍റ്റെ നെഞ്ചില്‍ മാങ്ങാച്ചൊന വീണു പൊള്ളിയ വടുക്കള്‍ ഉണ്ടായിരുന്നു, വയറില്‍ മാവിലുരഞ്ഞു കോറിയ പാടുകള്‍ ഉണ്ടായിരുന്നു. 
വിഷുവും ഓണവും വരുംപോള്‍ ചാനലുകളില്‍ കൃത്റിമമായി കാണിക്കുന്ന ബാല്യം യഥാതഥമായി അനുഭവിച്ചവനാണ് ഞാന്‍, എന്‍റ്റെ തലമുറയും. ഞാന്‍ വളര്‍ന്ന സ്ഥലം ഇവിടെയല്ല, അല്പം ദൂരെ, ഏറനാട്ടിലെ തിരൂരില്‍. നോക്കെത്താദൂരം തെങ്ങിന്‍ പറമ്പ്. പഞ്ചാര മണല്‍. എന്‍റ്റെ അച്ഛന്‍പെങ്ങളുടെ ഗൃഹം. അതിന്‍റ്റെ വിശാലമായ തേങ്ങിന്‍ തോപ്പിലെ ഒരു കൊച്ചു വീട്ടിലാണു ഞാന്‍ മലര്‍ന്നു കിടന്നതും, പിന്നെ ഭൂമിയില്‍ ഓടിക്കളിക്കാന്‍ പഠിച്ചതും. ഒരുപാടു കൂട്ടുകാര്‍. മധ്യവേനലവധി ഒരു മാമ്പഴ മധുരക്കാലം തന്നെയായിരുന്നു. പൂത്ത അശോകത്തിനു മുകളില്‍ ഏറുമാടം കെട്ടി ഞങ്ങള്‍ പകലുറങ്ങി. അമ്പലമുറ്റത്ത്‌ കിളിമാസു കളിച്ചു. വൈകുന്നേരം കുളം കലക്കി. ഏതു മാവിലും കയറി, അല്ലെങ്കില്‍ കല്ലെറിഞ്ഞു വീഴ്ത്തി കണ്ണിമാങ്ങ മുതല്‍ മാമ്പഴം വരെ അനുഭവിച്ചു. ഫലം, വേനല്‍ക്കാലം മുഴുവന്‍ നെഞ്ചില്‍ നടേ പറഞ്ഞ മാങ്ങാ മുദ്രകള്‍. ഈ അനുഭവം എന്‍റ്റെ തലമുറയ്ക്കായി സമര്‍പ്പിക്കുന്നു. 

ഇനി എന്‍റ്റെ ഒരു സ്വകാര്യ അനുഭവം കൂടി. അണ്ണാറക്കൊട്ടനെപ്പോലെ മെലിഞ്ഞിരുന്ന ഞാന്‍ ഏതു വൃക്ഷത്തിലും പിടിച്ചു കയറുമായിരുന്നു. ഒരിക്കല്‍ അമ്പല മുറ്റത്തെ നെല്ലി മരത്തിനു മുകളില്‍ എന്നെക്കണ്ട് ഭയന്ന അമ്മ വിഷയം അച്ഛന്‍റ്റെ മുന്നിലെത്തിച്ചു. അച്ഛന്‍റ്റെ ശിക്ഷാവിധി ഇങ്ങനെ -ഇനി മരത്തില്‍ കയറില്ലെന്ന് അച്ഛനെ പിടിച്ച് സത്യമിടണം. ഞാന്‍ സത്യമിട്ടു. കുറച്ചു കാലം പേടിച്ച് മരത്തില്‍ കയറാതെ നടന്നു. ഒടുവില്‍ വിലക്കു നീക്കിയത് അച്ഛന്‍ തന്നെ. തൃശ്ശൂരില്‍ അച്ഛന്‍റ്റെ അനിയന്‍റ്റെ വീട്ടില്‍ വന്നപ്പോള്‍ മുറ്റത്തെ മാവില്‍ രസികന്‍ മാമ്പഴം. മാങ്ങാ ഭ്റാന്തന്‍ ആയ അച്ഛനു സഹിച്ചില്ല. എന്നോടു മാവില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ എന്‍റ്റെ സത്യ ത്തെക്കുറിച്ചും സത്യലംഘനം ചെയ്താലുള്ള പാപത്തെക്കുറിച്ചും കര്‍ണ്ണനെപ്പോലെ പ്റസംഗിച്ചു. "അതു സാരല്യ" എന്നു പറഞ്ഞ്, ഉയരമുള്ള ശിഖരത്തില്‍ പിടികിട്ടാന്‍ അച്ഛന്‍ തന്നെ വലത്തെ കൈ മാവില്‍ ചേര്‍ത്ത്, ചവിട്ടി കയറിക്കോളാന്‍ പറഞ്ഞു. അച്ഛന്‍റ്റെ  കയ്യില്‍ ചവിട്ടി ഞാന്‍ മാവില്‍ പിടിച്ചു കയറി. എന്‍റ്റെ വിലക്കും നീങ്ങി, അച്ഛനു മാങ്ങയും കിട്ടി. 
രാവിലെ ഈ മാങ്ങകള്‍ കണിയായി മുന്നില്‍ വന്നപ്പോള്‍ ഒരു ചലച്ചിത്റം പോലെ ഈ ഓര്‍മകള്‍.( ഹൊ, അപ്പോഴും നൊസ്റ്റാള്‍ജിയ  തന്നെ).  എല്ലാ കുട്ടികള്‍ക്കും ആഹ്ളാദകരമായ ഒരു മധ്യവേനലവധി ആശംസിക്കുന്നു.

കണ്‍ഫ്യുഷ്യസ്സിന്‍റ്റെ വാക്കുകള്‍ കൂടി ഈ മാമ്പഴത്തോട് ചേര്‍ത്തു വെക്കട്ടെ-

                                                    ഭാവിയെ ആവിഷ്കരിക്കണമെങ്കില്‍
                                                    ഭൂതകാലത്തെ അറിയണം.

                                                                 --$$--$$--                                                                                                   

Saturday, March 15, 2014

മൂഷിക വൃത്തം


       കഥ 
                                       മൂഷിക വൃത്തം

                                      ------------------                                                                   മനോജ്‌ വര്‍മ---             വര- റോയ് പോള്‍                                                                                                                                                                                                                                 
                                                

 


ഭീകര നിമിഷങ്ങള്‍. മുന്നില്‍ മീശ വിറപ്പിച്ച്, ദംഷ്ട്റപ്പല്ലുകള്‍ മുഴുവന്‍ വെളിവാക്കി, ആര്‍ത്തിയോടെ, ഹിംസാത്മക നിര്‍വൃതിയോടെ പൂച്ച. ഒതുങ്ങാനിനി സ്ഥലമില്ല. ചുമരിന്‍റ്റെ മൂലയായി. മാര്‍ബ്ള്‍ തറയില്‍ നിന്ന് തിരിഞ്ഞ് ചുമരിലൂടെ കയറിപ്പറ്റാന്‍ മാര്‍ഗ്ഗമില്ല. മിനുസമുള്ള ചുമരാണ്. ദൃഷ്ടി പിന്‍വലിച്ചാല്‍ ഉടന്‍ പൂച്ച ചാടി വീഴും. കൂര്‍ത്ത നഖങ്ങള്‍ അമരും.മരണത്തിന്‍റ്റെ അലകടലിന്നു മുകളിലെ ഒരു നൂല്‍പ്പാലം. എലി നൊടിയിടെ ചിന്തിച്ചു. ഒരു വഴിയേയുള്ളൂ ആത്മബലം മനസ്സ് പാളരുത്. ഒരു പക്ഷെ ലോകത്ത് ആദ്യമായി ഒരു ഇര വേട്ടക്കാരനോടു ചെയ്യുന്നതാവാം. വേട്ടക്കാരന്‍റ്റെ കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി പിന്‍വലിക്കാതെ നോക്കി നില്‍ക്കുക.
                                                  
                                                        *        *        *        *        *
എല്‍.പി. സ്കൂളിലെ മൂലോടിനുള്ളിലായിരുന്നു എലിയുടെ താമസം. താഴെ ഓല കെട്ടി ചാച്ച് ഇറക്കിയ ഒരു പുര.അടുത്ത കാലം വരെ അവിടെ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു. അടിച്ചു തളിക്കാരി അമ്മിണി ഉച്ചയോടു കൂടി ഉപ്പുമാവ് ഉണ്ടാക്കുന്ന നറുമണം മൂക്കില്‍ അടിച്ചു കയറും. ക്ഷമിച്ചിരിക്കണം.വൈകീട്ട് എല്ലാവരും പോയിക്കഴിഞ്ഞാല്‍ അതിന്‍റ്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകും. പിന്നെ ഗോതമ്പ് സൂക്ഷിക്കുന്ന, മരപ്പലകയിട്ട് അടച്ച കലവറ മുറി.ഇതൊക്കെ ധാരാളമായിരുന്നു ജീവസന്ധാരണത്തിന്. എന്നാല്‍ അടുത്ത കാലത്ത് സ്കൂള്‍ അധികൃതര്‍ ഉപ്പുമാവ് റദ്ദാക്കി.അമ്മിണി ഇപ്പോള്‍ രാവിലെ ചൂലും പിടിച്ച് അങ്ങോളമിങ്ങോളം നടന്നു പോവുകയേ ഉള്ളൂ.കുട്ടികള്‍ കളഞ്ഞു പോകുന്ന കപ്പലണ്ടിക്കഷണങ്ങളും മിഠായി തുണ്ടുകളും കൊണ്ടു എത്റ നാള്‍? വളരെ ശ്റദ്ധിച്ചാണ് ഈ രാത്റിയില്‍ സമീപത്തുള്ള ഈ വീട്ടില്‍ വന്നത്. പ്റാര്‍ത്ഥിച്ചിരുന്നു, പ്ളാവിന്‍ ചുവട്ടിലെ 'വലിയ തുരപ്പന്‍റ്റെ' മാളത്തില്‍ പോയി. പണ്ട് എന്നും രാത്റിയില്‍ അമ്മ കപ്പക്കഷ്ണമോ എന്തെങ്കിലും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് അവിടെ കൊണ്ടു ചെന്ന് വെക്കുമായിരുന്നു.(കാലമിത്റയായിട്ടും ആ മാളത്തില്‍ ഒരു പാമ്പു പോലും കയറിപ്പറ്റിയിട്ടില്ല.വലിയ തുരപ്പന്‍റ്റെ ആത്മാവ് ഇപ്പോഴും അവിടെയുണ്ടാവും.)  ദുര്യോഗത്തിനു വന്നു പെട്ടത് ഈ പൂച്ചയുടെ മുന്നില്‍.    
                                                    
                                                            *      *      *      *      *

പൂച്ചക്ക് ആദ്യം അത്ഭുതവും പിന്നെ ഒരു പരിഹാസവുമാണ്‌ തോന്നിയത്. " ഇവന്‍ കൊള്ളാമല്ലോ, ശരീരത്തില്‍ വിറയലും കണ്ണുകളില്‍ പിടച്ചിലുമില്ലാതെ ആദ്യമായാണ് ഒരുത്തന്‍ മുന്നില്‍ നില്‍ക്കുന്നത്. ഇനി പേടിച്ച് കാറ്റു പോയ നില്പ്പാവുമോ?മീശ നാക്ക് കൊണ്ടു തടവി ഒരു അലര്‍ച്ച കൂടി അലറി. 
               
                                                           *      *       *       *       *  

ഉള്ളില്‍ ഒരു കതിന പൊട്ടി. എന്നാലും പുറത്തു കാണിച്ചില്ല. മിഴിയനക്കാതെ തന്നെ ചുറ്റിലും പരതി. എവിടെ ഒരു പിടിവള്ളി? നിസ്സഹായനും നിരാലമ്പനും പ്റാണനഷ്ടത്തിനു മുമ്പ് ഈശ്വരന്‍ എറിഞ്ഞു കൊടുക്കുന്ന ഒരു പിടിവള്ളി. അപ്പോഴാണ് എലിയുടെ കണ്ണില്‍ അതു പെട്ടത്. അങ്ങേ ചുവരില്‍ വെച്ച ധാരാളം ചിത്റങ്ങള്‍ക്കു നടുവില്‍ ഒരു വലിയ ചിത്റം. ആനയുടെ മുഖവും മനുഷ്യ ശരീരവുമായി ഒരാള്‍. വലിയ വയറ്. നാലു കൈകള്‍. അയാളുടെ താഴെ അതാ ഒരു എലി തൊഴുതു നില്‍ക്കുന്നു. ഇത് ഒരവസരം!! 
" ഹേ, പൂച്ചേ, ഇതു നോക്കൂ, ഞാനാരാണെന്നറിയുമോ? ഇതാ എന്‍റ്റെ ബന്ധു.ഇത്തറയും വലിയ ഒരാളുടെ മിത്റം. കണ്ടില്ലേ?" ഉന്നതരുമായുള്ള ബന്ധവും കുലമഹിമയും എപ്പോഴും സമൂഹത്തില്‍ ഒരു വിലപ്പെട്ട ചീട്ടാണല്ലോ.  

പൂച്ച ഒരു നോട്ടം നോക്കി. ഇവനെന്താണീ പറയുന്നത്? ഒന്ന് പതറി മനസ്സ്. മറുപടി കിട്ടാതായി.അഹങ്കാരം കൂടുന്നിടത്ത് വിവേകം സ്വതവേ കുറയുമല്ലോ. 'ഇവനെ ജയിക്കാന്‍ വിട്ടു കൂടാ. എന്തു ചെയ്യും?   എന്തു ചെയ്യും? 
അപ്പോഴാണ് തൊട്ടു വലതു വശത്തെ ചിത്റം കണ്ടത്. ഒരു യുവ കോമളന്‍. വളര്‍ന്ന തലമുടി.സ്വര്‍ണ്ണ മാല. ഒരു പുലിയുടെ പുറത്ത് ഇരിക്കുന്നു. പിന്നില്‍ വേറേയും പുലികള്‍. ഹൊ, ഇത് വെച്ച് പ്റതിരോധിക്കാം.
" എടാ, അപ്പുറത്തേക്ക് നോക്ക്, എന്‍റ്റെ ആള്‍ക്കാര്‍. ആ മനുഷ്യന്‍ ഇരിക്കുന്നത് ആരുടെ പുറത്താണ്? നീ ആരേയാണെടാ വിരട്ടുന്നത്?" പൂച്ച വലതു കൈ നഖം കൊണ്ട് എലിയുടെ മുഖത്ത് ഒന്ന് തോണ്ടി. 
എലിക്കു വേദനിച്ചു. പക്ഷെ പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ ആശയമായി കടന്നു വന്നു. 
" ഹെ, അതു പുലിയല്ലേ," എടുത്ത വായ്ക്ക് എലി. പൂച്ച വിഷമിച്ചു.ഇവന്‍ ചില്ലറക്കാരനല്ല. എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഒന്നു വിരട്ടാം. കൈവശം ന്യായമില്ലാതായാല്‍ അതാണല്ലോ രാഷ്ട്റനീതി. ഭയപ്പെടുത്തുക, ആക്റമിക്കുക.പൂച്ച നിവര്‍ന്നു നിന്ന് ആവുന്നത്റ മൂരി നിവര്‍ത്തി ഒന്ന് കൂടി അലറി.

ഏഴു ജീവനും ഒന്നിച്ചു പറക്കുന്ന പോലെ തോന്നി എലിക്ക്. പക്ഷെ മനോബലം കൈവിടരുത്. അന്ത്യം വരെ പൊരുതി മരിക്കുക. ജീവന്‍ ശത്റുവിന് വെറുതെ സമര്‍പ്പിച്ച ഒരു വിഡ്ഢിയായി ചരിത്റത്തില്‍ എഴുതപ്പെടേണ്ട. ആവുന്നത്റ ശ്വാസമെടുത്ത് ഉച്ചത്തില്‍ പറഞ്ഞു. "നീല്‍ക്ക്, നിങ്ങള്‍ ഒരു പുലിയോ, അതോ വെറും പൂച്ചയോ? " അത് കൊണ്ടു. പൂച്ചക്ക് ഉത്തരം മുട്ടി. അതാണു വാക്കിന്‍റ്റെ ശക്തി. ഭാഷയില്‍ വാക്കുകള്‍ അറിഞ്ഞു പ്റയോഗിക്കണം. വേണ്ടിടത്ത്, അര്‍ത്ഥമറിഞ്ഞ്.
പുലിയോ അതോ വെറും പൂച്ചയോ. ആ വെറും എന്ന പ്റയോഗം പൂച്ചയെ നിസ്തേജനാക്കി. ഇനി പൂച്ച എന്നാ അസ്തിത്വം തനിക്ക് നാണക്കേടാണ്. താന്‍ കെട്ടിപ്പൊക്കിയ സര്‍വ പ്റതിച്ഛായയും ഇടിഞ്ഞു വീഴും. പുലി തന്നെ ആയാലേ ഇവനു മുന്നില്‍ മേല്‍ക്കോയ്മ ഉണ്ടാകൂ. " എടാ, പുലിയും പൂച്ചയും ഒരേ കുടുംബക്കാര്‍ തന്നെ. ഞാന്‍ പുലി തന്നെ പുലി." ദ്വന്ദ വ്യക്തിത്വം സ്വീകരിച്ചാലുള്ള ചതി പൂച്ച അറിഞ്ഞില്ല. എലി ഓര്‍ത്തു ഒരു നീക്കം താന്‍ ജയിച്ചിരിക്കുന്നു. കൈകള്‍ കൂപ്പി തലയുയര്‍ത്തി നിന്ന് എലി പറഞ്ഞു. 
" വലിയ മാര്‍ജ്ജാര ശ്റേഷ്ഠ! കാരുണ്യമാണ് ഭൂമിയുടെ ആര്‍ദ്രത. എന്‍റ്റെ പ്റാണന്‍ വിട്ടു തരുമാറാകണം." 
(ഹൊ, പണ്ട് പല്ലിന്‍റ്റെ കിരുകിരുപ്പ്‌ തീര്‍ക്കാന്‍ മലയാളം മാഷ് കം ലൈബ്റേ റിയന്‍ ആയ ദാമോദരന്‍ മാഷടെ അലമാരിയില്‍ നിന്ന് കരണ്ട പുസ്തകങ്ങളില്‍ ഓ.വി. വിജയന്‍റ്റെ കൃതികള്‍ ഉണ്ടായത് എത്റ ശുഭകരം എന്ന് എലി ഓര്‍ത്തു.) പൂച്ചയ്ക്ക് ആകെ കലി  കയറി ഈ നിസ്സാരന്‍ പറഞ്ഞു പറഞ്ഞു ജയിക്കുന്നോ. വിശപ്പും കൊതിയും കൊണ്ട് കണ്ണു കാണാതായി നില്‍ക്കുംപോഴാണ് ഒരു ഭക്തി പ്റഭാഷണം. " എടാ, പുല്ലേ..(ഇവിടെ മറ്റൊരു പദമാണ്‌ ധര്‍മ പുരാണത്തില്‍ വിജയന്‍ ഉപയോഗിക്കുന്നത്) നിന്നെ പിടിച്ചു തിന്നാന്‍  എനിക്ക് ഒരു ന്യായവും നോക്കേണ്ടടാ.. വിശന്നു ഗതികെട്ടു നീല്‍ക്കുകയാണ് ഞാന്‍." അതാണ് സംഭവിക്കുന്നത്‌. ന്യായങ്ങള്‍ ഇല്ലാതായാല്‍ അധീശ വര്‍ഗ്ഗം പിന്നെ നീതി ധ്വംസനമാണു ചെയ്യുക. ഒരു വര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ ഒരു വഴി അവന്‍റ്റെ ഭാഷ നശിപ്പിക്കുക എന്നതാണ്. പിന്നെ അവന്‍റ്റെ സംസ്കാരം. അതുപോലെ തന്നെ നിസ്സഹായനും നിരാലംബനും ഒരു ആയുധവും അവന്‍റ്റെ ഭാഷ തന്നെ. 
" ചതുഷ്പാദ കുലോത്തമാ, ഗതികെട്ടാല്‍ പുലി പുല്ലാണ് തിന്നുക. എലിയെയല്ല. അങ്ങനെയാണു ശാസ്ത്റങ്ങളിലും പഴഞ്ചൊല്ലിലും പറയുന്നത്." എലി മറ്റൊരു മൊഴിയമ്പു കൂടി തൊടുത്തു. 
"ഊം ..." പൂച്ച അരിശം കൊണ്ടു മുരണ്ടു. ധര്‍മ സങ്കടത്തിലായി. താന്‍ ഊതി വീര്‍പ്പിച്ച പ്റതിച്ഛായ കളയാനും വയ്യ, ഇരയെ നഷ്ടപ്പെടുത്താനും വയ്യ. പുലി എലിയെ തിന്നുന്ന ന്യായം ഏതു ശാസ്തറങ്ങളിലുന്ട്? പൂച്ച ആകെ പതറി. ക്റോധം കൂടിയാല്‍ വിവേകം പോയിട്ട് സാമാന്യ ബുദ്ധി കൂടി നഷ്ടപ്പെടും. അതും ഒരു യുദ്ധ തന്ത്റമാണ്. ശത്റുവിനെ കോപാകുലനാക്കുക. പിന്നെ അവന്‍ സാമാന്യ ബുദ്ധി നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ അബദ്ധങ്ങളില്‍ ചെന്നു ചാടും. 

പൂച്ച മുന്‍കാലുകളില്‍ തലയമര്‍ത്തി ഒന്നു പതുങ്ങി.എന്തു ചെയ്യണം? ചാടണോ? ഒരു നിമിഷ നേരം ചിന്തിച്ചു.
അതു മതി. ഒരു മാത്റ, അനന്തമായ കാലത്തിന്‍റ്റെ ഒരു മാത്റ. ഒരു നൊടിയിട. അവസരം അത്റയേ ലഭിക്കൂ. 
ഈശ്വരന്‍ കാരുണ്യവാനാണ്. തന്‍റ്റെ സൃഷ്ടികളെല്ലാം അദ്ദേഹത്തിന് ഒരു പോലെ. ഇരയും വേട്ടക്കാരനും ഒന്നും പക്ഷഭേദമില്ല. പക്ഷേ ഓരോരുത്തര്‍ക്കും അവരവരുടെ വിജയത്തിനുള്ള ഒരു അവസരം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അദ്ദേഹം ഇട്ടു കൊടുക്കും. അത് കണ്ടെത്തി, നഷ്ടപ്പെടുത്താതെ പിടിച്ചു കയറുന്നവനാണ് ജീവിത വിജയം.  

എലി ഓര്‍ത്തു. ഇതു തന്നെ അവസരം. ഈ നിമിഷം, ഇതു വ്യര്‍ത്ഥമാക്കരുത്.  

പുറകോട്ട് അല്‍പ്പം നീങ്ങി ചുവരില്‍ ചവിട്ടി, സകല ശക്തിയും സംഭരിച്ച്, മുന്‍കാലില്‍ പതുങ്ങി നില്‍ക്കുന്ന പൂച്ചക്കു മുകളിലൂടെ ഒറ്റച്ചാട്ടം. ഓടി മേശപ്പുറത്തു കൂടെ കയറി, ചുവരിലൂടെ വെന്‍റ്റിലേഷന്‍ ദ്വാരത്തിലൂടെ എത്തി. ഒരു നിമിഷം തിരിഞ്ഞു നോക്കി. പിന്നീട് പുറത്തേക്ക്, നിലാവു പരക്കുന്ന സ്വാതന്ത്‌റ്യത്തിലേക്ക്, ആ മൂഷിക വീരന്‍ ഒറ്റച്ചാട്ടം. ശരീരം ഭാരരഹിതമായി ഒരു തൂവല്‍ പോലെ താഴോട്ടു പറന്നിറങ്ങുന്നതായി ആ ജേതാവിനു തോന്നി..

                                                                   **   #   *** 




Wednesday, March 12, 2014

സൌവര്‍ണിനി

                                     



  ----------  കുറിപ്പ് 
                                                                          സൌവര്‍ണിനി                      -മനോജ്‌ വര്‍മ 
    
വീണ്ടുമവള്‍ പൂത്തുലഞ്ഞു.
എന്‍റ്റെ വീടിനു മുന്നിലെ കണിക്കൊന്ന.
നിറയെ  കാശുമാലയും എളക്കത്താലിയും ചാര്‍ത്തി വന്ന തരുണി. കഴിഞ്ഞ വര്‍ഷവും പൂത്തിരുന്നു. ഇതു പോലെ വിഷുവിനു മുന്‍പേ തന്നെ. അയ്യപ്പപ്പണിക്കര്‍ പാടിയതു കൊണ്ടാണത്റേ..
            
                               കണിക്കൊന്നയല്ലേ  വിഷുക്കാലമല്ലേ 
                               പൂക്കാതിരിക്കാനെനിക്കാവതല്ലേ... 
ഹ..ഹ .. ഇത്തവണ ഞാന്‍ അവളോടു പറഞ്ഞു. അതേയ്, പണിക്കര്‍ പാടിയത് ഞാനൊന്നു മാറ്റിപ്പാടാം.
                                കണിക്കൊന്ന നീയേ സുമശ്റേഷ്ഠയല്ലേ 
                                എഴുതാതിരിക്കാനെനിക്കാവതല്ലേ..
വിഷുവിനു മുന്‍പേ തന്നെ ഇത്തവണയും വന്നിരിക്കുന്നു കോമളാംഗി. കൃശഗാത്റി.
                                 *              *              *              *

കഴിഞ്ഞാണ്ട്  ഞാനിതു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.കൊന്ന നേരത്തേ പൂക്കുന്നതിന് ഒരു കാരണം ഉണ്ട് എന്ന്. സസ്യങ്ങള്‍ക്ക് തളിര്‍ക്കാനും പൂക്കാനും സൂര്യപ്റകാശം വേണം.അപ്പോള്‍ ഒരു വര്‍ഷത്തില്‍ ആവശ്യത്തിനു  സൂര്യപ്റകാശം ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ പൂക്കും. ഇപ്പോള്‍ വിഷു വരെ കാത്തിരിക്കാന്‍ സമയമില്ലാതെ കൊന്ന പൂത്തിരിക്കുന്നു. അതിനാല്‍ ആവശ്യമുള്ള സൂര്യപ്റകാശം നേരത്തേ ലഭിച്ചു കഴിഞ്ഞു എന്നല്ലേ മനസ്സിലാക്കേണ്ടത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂമിയില്‍ വേനല്‍ അധികരിക്കുന്നു എന്നല്ലേ? ഊഷരമാകുന്ന ഭൂമിയേയും,മനസ്സുകളേയും ഇതു സൂചിപ്പിക്കുന്നില്ലേ? T. S. Eliot പറഞ്ഞത് " april is the cruelest month" എന്നാണ്. താപ വര്‍ദ്ധനയേയും തദ്വാരാ ഉരുകാന്‍ കാത്തിരിക്കുന്ന ഹിമശൃംഗങ്ങളേയും കുറിച്ച് ഓ.വി. വിജയന്‍ ആകുലപ്പെട്ടിരുന്നു. ഓസോണ്‍ പാളികളിലെ വിള്ളലിനെക്കുറിച്ച് നിരന്തരം ആശങ്കാക്കുറിപ്പുകള്‍ അദ്ദേഹം എഴുതിയിരുന്നു. വിജയന്‍റ്റെ വിഷാദ പ്റവചനം വേഗത്തിലാവുകയാണോ? ഓ, പരിഭ്റമിച്ചിട്ടു കാര്യമൊന്നുമില്ല. മനുഷ്യന്‍ വരുത്തി വെക്കുന്ന അനര്‍ത്ഥങ്ങളുടെ ഫലം മനുഷ്യനോടൊപ്പം പാവം ജന്തുസസ്യജാലങ്ങളും അനുഭവിക്കണം എന്ന് മനുഷ്യനായ ഞാന്‍ അറിയുന്നു. കാസ്സിയ ഫിസ്റ്റുല എന്നാണ് കണിക്കൊന്നയുടെ സസ്യ നാമം. 
                                 *             *             *             *

എന്തിന് ഈ സുന്ദരിയെക്കണ്ട ഞാന്‍ ഇങ്ങനെ ഋണ രേഖയില്‍ ചിന്തിക്കുന്നു? അവള്‍ക്ക് ഇതു വല്ലതും അറിയാമോ? അതിനാല്‍ സന്തോഷിക്കുക തന്നെ. അണ്ഡ കടാഹങ്ങളെ മുഴുവന്‍ ശ്റദ്ധിക്കുന്നതിനിടയിലും എന്നെ പ്റത്യേകം ഓര്‍ത്ത് ഈ നിമിഷം എനിക്കു നല്‍കിയ ഈശ്വരനു നന്ദി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ' പ്റപഞ്ചമേ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ വെക്കട്ടെ'. 
അതുകൊണ്ട് ഞാന്‍ ഈ ലജ്ജാവതിയോട് പറഞ്ഞു. നോക്ക്, വയലാറിന്‍റ്റെ വരികള്‍ ഒന്നു മാറ്റി മറിച്ചിട്ട് ഞാന്‍ നിനക്കായി പാടാം.  

                                               പീതാവസനമാളുന്ന സൗമിനി                    
                                               നിനക്കാവട്ടെ, ഗീതാഞ്ജലി 
                                                     
                                                    ******$ $ $ *******








Friday, March 7, 2014

രാധേയന്‍

കവിത 
                        രാധേയന്‍
                                               -മനോജ്‌ വര്‍മ  

അമ്മേ -
വിറയ്ക്കുന്ന പാദം പിടയ്ക്കുന്ന നെഞ്ചുമാ-
യിന്നു നീയെന്‍  മുന്നിലെത്തി.
അസ്തമനരാശിയിലെരിയുന്ന സൂര്യന്‍റ്റെ-
യെതിരെ നിന്നെന്തു നീ ചൊല്ലി..
ജയിക്കേണ്ടതെന്നുമെന്നിളയവന്നവനായി 
വില പേശുവാനമ്മ വന്നു.

നീ മൊഴിഞ്ഞ നീതിസാരങ്ങള്‍-
അവനു വേണ്ടി ത്യജിക്കേണ്ടതെന്‍റ്റെ കൈവല്യം
അവനു വേണ്ടി  തോല്‍ക്കേണ്ടതെന്‍റ്റെ കര്‍ത്തവ്യം.

വിഷാദം പുതച്ച നിന്‍ പിന്‍മടക്കത്തില്‍ ഞാന്‍ 
പിന്‍വിളി വിളിക്കാതെ നിന്നു.
ഓര്‍പ്പു ഞാനമ്മേയെന്‍ പടിക്കല്‍ കൂടി 
നിന്‍ രാജരഥമെത്റ പാഞ്ഞു.
അപ്പൊഴെങ്ങാനും പറന്നുവോ നിന്‍ മിഴി 
ശ്ശലഭ ദ്വയങ്ങളെന്‍ നേരെ?
ഏറെക്കുതൂഹലാല്‍ ഞാനോടിയെത്തവേ
പൊടിയാര്‍ന്ന രഥമത്റെ കണ്ടു.

അമ്മെ-

കൊട്ടാരക്കെട്ടിലില്‍ ആയമാര്‍ പാടുന്ന 
താരാട്ടിലല്ലെന്‍റ്റെയമ്മ
കണ്ണില്‍ തടാകം കനക്കുന്ന നേരത്തു 
തപിക്കുന്ന നെറ്റിമേല്‍ അലിവോടെ ചേര്‍ക്കുന്ന
കയ്യാണെനിക്കെന്‍റ്റെയമ്മ
ജപിക്കുന്ന രാത്റിയില്‍ വര്‍ഷം പിടക്കുംപോള്‍
ഇടനെഞ്ഞു ചേര്‍ന്നുകിടക്കവേ കേള്‍ക്കുന്ന
ഹൃദയത്തുടിപ്പെന്‍റ്റെയമ്മ 
                 ---$$ ---


കണ്ണീരിന് മധുരം

                                                                        Photo: കണ്ണീരിന് മധുരം 
                                                                --------------------- 
                                                                                                                - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും 
നേരിട്ട് കണ്ടാലും 
ആരും വിശ്വസിക്കില്ല 
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
                          ------- 
ജോണ്‍സനു മാത്റമല്ല, എനിക്കും. 
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു. 
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍.ആകസ്മികതകള്‍ അത്ഭുതങ്ങളല്ല. 
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും).  ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
 "ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍).  ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്. 
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി. 
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു. 
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. 
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു. 
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം  തെളിഞ്ഞു വന്നു.
                               "നക്ഷത്റമായ്  മൂന്നക്ഷരം"         
                                           ---

  അനുഭവം 

                             കണ്ണീരിന് മധുരം 
                                                     
                                                                                                                                                                                                                                                 - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും
നേരിട്ട് കണ്ടാലും
ആരും വിശ്വസിക്കില്ല
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
-------
ജോണ്‍സനു മാത്റമല്ല, എനിക്കും.
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു.
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍. ആകസ്മികതകള്‍ അത്ഭുതങ്ങളല്ല.
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും). ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
"ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍). ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്.
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി.
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു.
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു.
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം തെളിഞ്ഞു വന്നു.
                                                   "നക്ഷത്റമായ് മൂന്നക്ഷരം"
                                                                   ---