Thursday, July 31, 2014

ആഷാഢ പൗര്‍ണമി


                                                    ആഷാഢ പൗര്‍ണമി 
                                                          ----------------------------------  
                                                                                                -മനോജ്‌ വര്‍മ 
  ആഷാഢ പൗര്‍ണമി
  ഹേമാംഗ രൂപിണി 
  അണയുക.
  തണുവണിക്കൈകളാലെന്‍ വിരല്‍ തലോടുക 
  ഒരു ഞാറ്റുപാട്ടിലേക്കൊഴുകട്ടെയോര്‍മകള്‍.

  കാലം നനഞ്ഞീറനായ് നില്‍ക്കുമക്കരെ
  നീല നെല്ലിപ്പൂക്കള്‍ വീണ്ടും തളിര്‍ത്തുവോ?
  നിറയുന്ന പാടത്തിനരികിലൂടോഴുകുന്ന
  തോട്ടില്‍ക്കളിക്കുന്നതോര്‍ത്തുവോ? നിറവെള്ള-
  മാട്ടിത്തെറിപ്പിച്ചു കാല്‍കളാല്‍ തട്ടിയൊരു 
  ഹുങ്കാരമാര്‍ക്കുന്നതോര്‍ത്തുവോ?

  കൊതുമ്പിന്‍ ശലാകയില്‍ കേവുവള്ളം തീര്‍ത്ത് 
  നേരെ കടല്‍ പൂകുമെന്നും നിനച്ചുവോ?
  കൈത്തോട് കടലില്‍പ്പതിക്കുമെന്നോര്‍ത്തുവോ?

  കടലിരമ്പം കേട്ടു ഭീതനായ്, രാത്റിയില്‍
  അമ്മതന്‍ പിന്നില്‍ച്ചുരുണ്ടുവോ,സാന്ത്വനം തേടിയോ?
  ഉറക്കം മുറിഞ്ഞമ്മ നേര്‍ത്തുവോ?ശാസിച്ചതോര്‍ത്തുവോ?

  തിങ്കള്‍ മറഞ്ഞോരു വേളയില്‍ കാക്കകള്‍ 
  നീളെ കുറുകിക്കരഞ്ഞുവോ? കൊറ്റിനാല്‍ 
  വറ്റു പെറുക്കിക്കഴിച്ചുവോ?
  മുത്തശ്ശിയമ്മമാര്‍, അച്ഛന്‍റ്റെ പെങ്ങളും 
  നിലാവിന്‍റ്റെ നാട്ടില്‍ നിന്നിത്റടം വന്നുവോ?
  എല്ലുകള്‍ പോന്തിയോരുണ്ണിക്കിടാത്തന്‍റ്റെ 
  ബട്ടന്‍സു പൊട്ടിയ റ്റ്രൗസറിന്‍ കീശയില്‍ 
  പാരീസു മിട്ടായി തന്‍ പൊതി-
  ക്കടലാസു കണ്ടവര്‍ ഊറിച്ചിരിച്ചുവോ?

  ആഷാഢ പൗര്‍ണമി
  നനയുന്ന സൗമിനി 
  പറയുക, 
  പരിമൃദുസ്മേരമോടെന്‍ കാതിലോതുക 
  മധുവിഷാദസ്മൃതിക്കിനിയട്ടെ മാനസം. 
                       ---  

Monday, July 14, 2014




എന്‍റ്റെ വീട്ടു മുറ്റത്തെ ബ്റസീല്‍ വസന്തം 
--- 

എഡ്മണ്ട് അരാന്റ്റസ് ഡോ നാസിമെന്ടോ 
വജ്റത്തിളക്കം, ബ്റസീലിന്‍റ്റെ പുത്റന്‍.
ബ്റസീല്‍ ശാന്തമാക നീ, തലയെടുപ്പാള്‍ക 
ആസ്യം നമിക്കുവാനൊന്നില്ല ഹേതു.
കേളിയില്‍ തോല്‍വിജ്ജയങ്ങള്‍ വരിക്കാം
ശാശ്വതക്കീര്‍ത്തി മിടുക്കെന്നുമോര്‍ക്ക.

എത്റപേര്‍ നിന്‍ സുതര്‍ കേളിപ്റഗല്‍ഭര്‍ 
റൊണാള്‍ദോ, റൊണാള്‍ഡിനോ തീരില്ല വൃത്തം.
കയ്മെയ് മറന്നു കളിച്ചവന്‍ നെയ്മര്‍
പൊയ്ക്കളിക്കുത്തിനാല്‍ പീഡിതന്‍ ബാലന്‍.
ബ്റസീല്‍, നീ മറക്കുക ലോകാപവാദം
വമ്പന്‍റ്റെ വീഴ്ചയാണേറ്റം പ്റമാദം.
ഇനിവരും കാലമിക്കാല്‍പ്പന്തു കേളി-
ക്കൊരു രാജയോഗമുണ്ടിനിയും നിനക്കായ്‌.
ബ്റസീല്‍, നീ മടങ്ങുക വിശ്റാന്തപൂര്‍വം
വെന്നിക്കുതിപ്പിലേക്കീ പിന്‍മടക്കം.
---

-മനോജ്‌ വര്‍മ