Sunday, June 19, 2016

സന്ധ്യാമഴ




സന്ധ്യാമഴ                                                                                              - മനോജ് വർമ
------------------
മഴ വരുന്നതെപ്പോഴും ഭൂതകാലത്തിൽ നിന്നാണ്‌ .അനന്തവീഥിയിൽ പോയ്‌ മറഞ്ഞവരുടെ നാട്ടിൽ നിന്ന് വർത്തമാനത്തിലേക്ക് വന്നു വീഴുന്ന മഴ എന്തൊരു ഓർമപ്പെയ്ത്താ ണ്? ചില്ലു ഞൊറികളിലൂടെ ഇന്ന് കാണുന്നത് ഭൂതകാലത്തിൻെറ നടുമുറ്റമാണ്. ജനിമൃതികളേയും പുനർജ്ജന്മത്തേയും ഓർമപ്പെടുത്തുന്നത് മഴയാണ്. മഴ തന്നെ ഒരു പുനർജന്മമാണല്ലോ .അനന്തതയിൽ നിന്നു വന്ന് പെയ്തൊഴുകി നീലഗഭീരതയിൽ ലയിച്ച് വീണ്ടും ആവിയായ്‌ ഉയർന്ന് ആകാശ വാതായനങ്ങൾ കടന്ന് വീണ്ടും തിരിച്ച് ഭൂമിയിലേക്ക്‌ പുനർജ്ജന്മം. എൻറ്റെ ബാല്യകാലസ്മൃതിയിൽ തപിച്ചിട്ടെന്തു കാര്യം? വൈദ്യുതി ഇല്ലാത്ത വീട്ടിൽ, കടൽമുഴക്കം കേൾക്കുന്ന വർഷകാല ഋതുരാത്രിയിൽ ഇരമ്പിവരുന്ന മഴയെ കേട്ട്, തിരിഞ്ഞു കിടന്നുറങ്ങുന്ന അമ്മയുടെ മുതുകിൽ പറ്റിച്ചേരുന്ന സുഖ സുരക്ഷിതത്വം ഞാൻ ഓർക്കാറുണ്ട്. പക്ഷെ എന്നേക്കാൾ എത്രയോ ഗംഭീരന്മാർ എത്രയോ മുമ്പ് ഈ മഴ അനുഭവിച്ചു കാണും ? പുനർജന്മങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതറിയാതെ, അന്നത്തെ മഴ സത്യമെന്നോർത്തുകാണും ?
ഏറെ ഏറെ മുൻപ് കൊടുംകാട്ടിലെ ഗുഹയിൽ അമ്മ ചുട്ടുകൊടുത്ത കാട്ടു കിഴങ്ങ് അമ്മയുടെ മടിയിലിരുന്ന് ഭക്ഷിച്ചിരുന്ന ഘടോൽക്കചൻ, ഇതുവരെ കാണാത്ത അതികായനായ അച്ഛൻറ്റെ വിശേഷങ്ങൾ അമ്മയിൽ നിന്നു കേൾക്കുമ്പോൾ മഴ സാക്ഷിയായിരുന്നു . ഗുഹാമുഖത്തെ വലിയ പാറയിൽ അച്ഛൻ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത്‌ അമ്മ കാട്ടുമല്ലിക കോർത്ത മാല വെച്ചത് ആ സന്ധ്യാമഴയിൽ നനഞ്ഞിരുന്നു .കാഞ്ഞിരക്കുരു പിളർന്ന് അതിൽ അമ്മ കത്തിച്ചു വെച്ച മൃഗക്കൊഴുപ്പു തിരിനാളം അണഞ്ഞിരുന്നു. വന്യഭംഗിയിൽ വീശിയടിക്കുന്ന കൊടുംകാറ്റ് അമ്മയുടെ കഥകളിലെ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നു . ദൂരെ മലനിരകളിൽ തിമിർത്തുപെയ്യുന്ന മഴ കുത്തിയൊഴുകി കാട്ടുചോലയിൽ പതിക്കുന്നത് അവൻ നോക്കിയിരുന്നു. ഗുഹയിലേക്ക് ഇരച്ചുകയറിയ ശീതം ചെറുക്കാൻ അവൻ അമ്മയുടെ സമൃദ്ധമായ വയറിൽ മുഖമമർത്തി കിടന്നു. ആ ഗഭീര കാനനത്തിൽ അവർ രണ്ടുപേർ , ഭൂമിയിൽ തന്നെ തനിച്ച് എന്ന പോൽ .
ഇനി അതിനും എത്രയോ മുമ്പ് കാനനവാസക്കാലത്ത് , രാത്രി കാട്ടുചോലയിൽ മേൽ കഴുകാൻ ഇറങ്ങിയ ലക്ഷ്മണൻ ചോലയുടെ മാർത്തട്ടിലേക്ക് ആഞ്ഞുവീഴുന്ന മഴയെ നോക്കി നിന്നപ്പോൾ , ഒരു ക്ഷണമാത്ര ,ഒരു ക്ഷണമാത്ര യോജനകൾപ്പുറം അയോദ്ധ്യയിലെ ഏകാന്ത ഹർമ്യത്തിൽ നിദ്രാവിഹീനയായി ജപിക്കുന്ന ഊർമ്മിളയെ ഓർത്തുപോയിരിക്കാം. അന്നും ഇതുപോലെ മഴയായിരുന്നു.
അവരുടെയെല്ലാം,-എൻറ്റെയും- വാഴ്വിനു മഴ സാക്ഷി. ഇനി മന്വന്തരങ്ങൾക്കുശേഷവും ക്ഷീരപഥത്തിലെങ്ങോ , ഇന്നലെ ശാസ്ത്രം കണ്ടുപിടിച്ച
ജൈവ തന്മാത്രകൾ വളർന്നു വളർന്ന് സ്വപ്നം കാണുമ്പോൾ ആ രാത്രിയിലും മഴയുണ്ടാകും. അനന്തതയിൽ നിന്നു വന്ന്‌ കടലിലലിഞ്ഞ്
ഉയിർത്തെഴുന്നേൽക്കുന്ന മഴ. ആ മഴപ്പെയ്ത്തിലും നനയാൻ ഞാൻ ഉണ്ടാകുമോ ?
നീയപാരതയുടെ നീല ഗംഭീരോദാര
ഛായ നിന്നാശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു .
- ജി

Sunday, March 22, 2015

പതിനാലാം രാവുദിച്ച ചന്ദ്രന്‍



                                                           പതിനാലാം രാവുദിച്ച ചന്ദ്രന്‍ 
                                                              --------------------------------------   

കഴിഞ്ഞ നാലു വര്‍ഷമായി, ജോലി സംബന്ധമായി ഞാന്‍ തൃശ്ശൂര്‍- കുന്ദംകുളം റോഡിലൂടെയാണ് സ്ഥിരമായി പോയിക്കൊണ്ടിരുന്നത്. ഒരിക്കല്‍ കാറില്‍ ബാബുരാജ് സ്വയം പാടിയ അദ്ദേഹത്തിന്‍റ്റെ പാട്ടുകളും വെച്ചു കൊണ്ടാണ് പോയത്.കൈപ്പറമ്പ് കഴിഞ്ഞപ്പോള്‍ എന്നെ ഉന്മാദിയാക്കിക്കൊണ്ട് ബാബുരാജ് തുടങ്ങി. " സുറുമയെഴുതിയ മിഴികളേ ".. എന്‍റ്റെ ആനന്ദം പാരമ്യത്തിലെത്തി. അപ്പോഴതാ കേച്ചേരിക്കവല എത്തുന്നതിനു മുമ്പായി ഇടതു വശത്ത് പൂമുഖത്ത് സ്ഥിര സാന്നിധ്യമായ ആ ശുഭ്റ വസ്ത്റധാരി. എനിക്കു സഹിച്ചില്ല. 

വിഭ്റാന്തിയോ സത്യമോ?
ഞാന്‍ കേട്ട് ലഹരി കൊള്ളുന്ന വരികള്‍ എഴുതിയ ആള്‍. ഈശ്വരാ.. എങ്ങനെ? കാറിന്‍റ്റെ വേഗം കാരണം ആലോചിക്കാന്‍ സമയമില്ല. എന്താണുണ്ടായത്? ഭൂതാവേശത്തിലെന്ന പോലെ കാര്‍ ആ വീട്ടുമുറ്റത്തേക്ക് തിരിച്ചു. 

അപരിചിതനായ അതിഥിയെക്കണ്ട്‌ ഗൃഹനാഥന്‍ പകച്ചില്ല. മന്ദഹാസത്തോടെ ആര് എന്ന അര്‍ത്ഥത്തില്‍ നോക്കി. വിസ്മയാധിക്യത്തോടെ ഞാന്‍ വീണ്ടും നോക്കി. തേന്‍ പുരട്ടിയ മുള്ളുകള്‍ കരളില്‍ എറിഞ്ഞയാള്‍ തന്നെ.

യൂസഫലി കേച്ചേരി!!

ഞാന്‍ കയറിയപാടെ ആ കാല്‍കളില്‍ സ്പര്‍ശിച്ചു. അതീവ വാചാലതയോടെ പറഞ്ഞു. വരുംപോള്‍ ബാബുരാജിന്‍റ്റെ പാട്ടുകള്‍ കേട്ടു വരികയാണ്. എത്റയോ വട്ടം കേട്ടതാണെങ്കിലും "സുറുമയെഴുതിയ മിഴികള്‍" കേട്ടു വരുംപോള്‍ അതിന്‍റ്റെ കര്‍ത്താവിനെ നേരില്‍ കാണുക കൂടി ചെയ്തപ്പോള്‍ കയറി വന്നതാണ്. 
അദ്ദേഹം ചിരിച്ചു. സൗമ്യതയോടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. പിന്നീട് എന്‍റ്റെ വാചാലമഴയില്‍ ഇളം വെയിലായി പ്റതികരിച്ച് അദ്ദേഹം മഴവില്ലു സൃഷ്ടിച്ചു. ഏറെ നേരം തന്‍റ്റെ സിനിമാ ജീവിതത്തേയും ബാബുരാജിനേയും, നൗഷാദിനേയും, പഴയ ഗാനങ്ങളേയും കുറിച്ചു സംസാരിച്ചു. ഭാസ്കരന്‍ മാഷെപ്പറ്റി മതിപ്പോടെ സംസാരിച്ചു. " കണ്മണി നീയെന്‍ കരം പിടിച്ചാല്‍" എന്ന ഗാനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ജ്ജവത്തോടെ, സത്യസന്ധതയോടെ അദ്ദേഹം പറഞ്ഞു, ആ പാട്ട് അദ്ദേഹം എഴുതിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന്. അതിന്‍റ്റെ പല്ലവി പാടുകയും ചെയ്തു. കല്യാണി രാഗത്തിലാണ് എന്നു പറഞ്ഞു. ( ബാബുക്കയുടെ 'യമന്‍' തന്നെയല്ലേ കല്യാണി). വാനിലെ അമ്പിളിയെ അതാതു കഥാപാത്റങ്ങള്‍ അവരുടെ വീക്ഷണകോണിലൂടെ കാണുന്നത് അദ്ദേഹം സമര്‍ത്ഥമായി കല്പിച്ചത് ഞാന്‍ ചൂണ്ടിക്കാട്ടി. "വൈശാഖ പൗര്‍ണ്ണമിയോ" എന്ന ഗാനത്തില്‍ നമ്പൂതിരി യുവതി ചന്ദ്രനെ 'നിശയുടെ ചേങ്കില' യായാണ് കാണുന്നത്. 'കരകാണാക്കടലല മേലെ ' എന്നാ ഗാനത്തില്‍ ദുബായിക്കു പോകാന്‍ മോഹം പൂത്ത യുവാക്കള്‍ "അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നു' എന്നാണു കാണുന്നത്. ഇതു കേട്ടപ്പോള്‍ അതു ശരിയാണല്ലോ എന്ന് അദ്ദേഹം അത്ഭുതം കൂറി.  മലയാളത്തില്‍ അന്ത്യാക്ഷര പ്റാസം അദ്ദേഹത്തെപ്പോലെ ഉപയോഗിച്ച ഗാന രചയിതാക്കള്‍ ഇല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്‍റ്റെ ഉമ്മയെക്കുറിച്ചാണ് പറഞ്ഞത്.തന്‍റ്റെ കുട്ടിക്കാലത്ത് ഉമ്മ ഒരുപാടു മാപ്പിളപ്പാട്ടുകള്‍ പാടിത്തരാറുണ്ടായിരുന്നു എന്നും ഈ മാപ്പിളപ്പാട്ടിന്‍റ്റെ സ്വാധീനമാവാം  തന്‍റ്റെ   അന്ത്യാക്ഷര പ്റാസത്തിനു കാരണം എന്നും പറഞ്ഞു. 'മയിലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തീ' എന്ന തന്‍റ്റെ  ഗാനം അദ്ദേഹം മൂളി.  ഇടക്കിടെ സ്വപ്നമേത് സത്യമേത് എന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. പൊടുന്നനെ കയറി വന്ന ഒരു " പാട്ടു ഭ്റാന്ത"നോടാണല്ലോ അദ്ദേഹം ഇത്റയൊക്കെ സംസാരിക്കുന്നത് എന്നു ഞാന്‍ അതിശയിച്ചു.ഇതിനിടെ അദ്ദേഹത്തിന്‍റ്റെ പത്നി എനിക്ക് ജ്യൂസ് കൊണ്ടു വന്നു തന്നു. മകന്‍ സൂരജിനെ അദ്ദേഹം എനിക്കു  പരിചയപ്പെടുത്തി. ഞാന്‍ അദ്ദേഹത്തിന്‍റ്റെ ഫോണ്‍ നമ്പര്‍ വാങ്ങി. വിളിച്ചു ബുദ്ധിമുട്ടിക്കില്ല എന്നു വാക്കും കൊടുത്തു. തിരിച്ച് എന്‍റ്റെ നമ്പര്‍ അദ്ദേഹവും വാങ്ങി.ഇനിയും തുടര്‍ന്നാല്‍ ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി. ചിരിച്ചു കൊണ്ടു എന്നെ യാത്റയാക്കി. പോകുംപോള്‍ ഞാന്‍ ആലോചിച്ചു, ഇങ്ങനെ എത്റപേര്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു.  
എന്നാല്‍ എന്നെ അതിശയിപ്പിച്ച twist പിന്നീട് ആണ് ഉണ്ടായത്. അന്നു വൈകീട്ട് വീട്ടില്‍ എത്തിയപ്പോള്‍ എന്‍റ്റെ മൊബൈലില്‍ ഒരു കാള്‍. " yoosafali kecheri calling ".. ഞാന്‍ സ്തബ്ധനായി. എത്തിയോ എന്നറിയാന്‍ വിളിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു.പിന്നെ ബാങ്കിംഗിനെ കുറിച്ച് ചില സംശയങ്ങള്‍ ചോദിച്ചു. വീണ്ടും വിളിക്കാമെന്നു പറഞ്ഞു. പിന്നീട് ഒരിക്കല്‍ കുന്ദംകുളത്തു വെച്ച് അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരക്കൊഴിഞ്ഞ നേരം നോക്കി ആഗ്രഹിച്ചെങ്കിലും ചടങ്ങിനു വരാന്‍ കഴിഞ്ഞില്ല എന്നും എല്ലാം ഭംഗിയായില്ലേ എന്നും ഞാന്‍ ചോദിച്ചു,
ഭംഗിയായി, നിങ്ങളെ അവിടെ പ്റതീക്ഷിച്ചു എന്ന് അദ്ദേഹം. വീണ്ടും എനിക്ക് ഇടിവെട്ടേറ്റു. നിസ്സാരനായ എന്നെ പ്റതീക്ഷിക്കുകയോ? ആ വാക്കുകളുടെ പൊരുള്‍ ഇന്നും എനിക്കു പിടി കിട്ടിയിട്ടില്ല.

മഹത്തുക്കള്‍ കടന്നു പോകുംപോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ സത്യമായും ഞാന്‍ പറയുന്നു, ഇന്നലെ യൂസഫലി കേച്ചേരി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നില്‍ പടര്‍ന്ന വിഷാദം, സങ്കടം അതു വല്ലാതെ ഉള്ളില്‍ കടന്നു പോയി. ധീരന്‍മാര്‍ മരിച്ചു പോയവരെക്കുറിച്ച് ദു:ഖിക്കാറില്ല എന്ന് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്. (പക്ഷേ ഞാന്‍ ധീരനല്ലല്ലോ, ദുര്‍ബ്ബലനായ ഒരു വെറും സാധാരണക്കാരന്‍)

ഇന്ന് എന്‍റ്റെ മൊബൈലില്‍ ആഴിക്കടിയിലെ പവിഴം പോലെ ഏറ്റവും അടിയില്‍ ആ പേര് കിടക്കുന്നു, " yoosafali kecheri" 
ഞാനിനി ഇത് delete ചെയ്യണോ? 
വേണ്ട, പ്റണയ മധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കള്‍ വിരിയാന്‍ കാലഭേദമില്ലല്ലോ!!!

                                            മഹാനിധേ.........  ചിരശാന്തിരസ്തു!!    ചിരശാന്തിരസ്തു!! 
                                                                                 ------

Thursday, November 20, 2014

പതിനാലാം രാവുദിച്ചത് മാനത്തോ?




പതിനാലാം രാവുദിച്ചത് മാനത്തോ?
---------------------
  മനോജ്‌ വര്‍മ                                                                                   സ്കെച്ച് - റോയ് പോള്‍ 
-------------------------------
എത്റയോ കേട്ട ഗാനമാണിത്. പക്ഷെ ഇന്നലെ F M റേഡിയോയില്‍ ഈ ഗാനം കേട്ടപ്പോള്‍, പ്റേംനസീര്‍ മുകളില്‍ വലതു മൂലയിലേക്ക് കണ്ണോടിച്ച് ഫ്റീസാകുംപോള്‍ വെളുത്ത spiral രേഖകള്‍ മുഖത്തേക്ക് ചുറ്റിവന്ന് ഫ്ളാഷ്ബാക്ക് തുടങ്ങുന്നത് എന്നിലും സംഭവിച്ചതെന്തേ?
കീഴ്ച്ചുണ്ട് കടിച്ച് ജയഭാരതിക്ക് ചിരിക്കാനും,'ശ്ശോ' എന്ന് പറയുന്ന പോലെ മൂക്കു ചുളിച്ച് ആംഗ്യം കാണിച്ച് പ്റേംനസീറിനു പ്റണയം കാണിക്കാനും സമൃദ്ധമായ റൊമാന്റിക്‌ ഭാവം ഈ ഗാനത്തിലുള്ളത് കൊണ്ടോ? - അല്ല.
മുടി രണ്ടായ് പകുത്തിട്ട്‌, അതില്‍ ചുവന്ന റിബണ്‍ കെട്ടി, അതിലൊന്നു മുന്നോട്ടിട്ടു വരുന്ന ഒരു 'ഹാഫ് പാവാട' ഓര്‍മകള്‍ വന്നതു കൊണ്ടോ?
-അല്ലേയല്ല.
ഗായകനും, നിഷ്കളങ്കനും, സര്‍വോപരി അന്യരില്‍ മതിപ്പും ബഹുമാനവും ഉള്ളവനും ആയ നന്ദകുമാറിനെ ഓര്‍മ വന്നതു കൊണ്ടാണ്.
പ്റതിഭലേച്ഛയില്ലാതെ, പ്റതിവന്ദനേച്ഛയില്ലാതെ ലോകത്തിനു മുഴുവന്‍ സന്തോഷമാകട്ടെ എന്ന ഉദ്ദേശ്യത്തോടെയുള്ള നന്ദകുമാറിന്‍റ്റെ വായ തുറന്നുള്ള ചിരി ഓര്‍മ വന്നതു കൊണ്ടാണ്.
തടിച്ച ശരീരം.ഉണ്ണിക്കുടവയറ്. കോട്ടണ്‍ ട്ടൗസറ് പള്ളിമണി പോലെ വിടര്‍ന്നു നീല്‍ക്കും. വട്ടമുഖം, മുഖത്ത് കറുത്ത ഫ്റൈമ് ഉള്ള ഇഡ്ടലി ചില്ലു കണ്ണട (ഈ കണ്ണടയാണ് നന്ദകുമാറിന്‍റ്റെ നിഷ്കളങ്കത വര്‍ദ്ധിപ്പിക്കാന്‍ ചിരി കഴിഞ്ഞാല്‍ രണ്ടാമന്‍) തലയുടെ ഇടത്തു നിന്ന് വലത്തോട്ടേക്ക് 'ദേവാനന്ദ്' സ്റ്റൈലില്‍ കിടക്കുന്ന മുടി. ഏകദേശം ബാഹ്യരൂപം ഇങ്ങനെയാണ്. ( ആന്തരിക രൂപം പഞ്ഞിമിട്ടായി പോലെ എന്ന് വായനക്കാര്‍ക്ക് വഴിയേ മനസ്സിലാകും)
എന്‍റ്റെ യു പി സ്കൂള്‍ കാലം.നമ്പീശന്‍റ്റെ സ്കൂള്‍ എന്നും അതു വിളിച്ചു മടുക്കുംപോള്‍ ഒരു ചെയ്ഞ്ചിനു വേണ്ടി D M R T സ്കൂള്‍ എന്നും നാട്ടുകാര്‍ വിളിക്കുന്ന എ യു പി സ്കൂള്‍ തിരൂര്‍ എന്ന് ബോര്‍ഡില്‍ പേരുള്ള, തൃക്കണ്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ഞാന്‍ ആറാംക്ളാസ്സില്‍ പഠിക്കുന്നു.( പഠിക്കുന്നു എന്ന് ഒരു ഭാഷാശൈലി എന്ന നിലക്ക് പറഞ്ഞതാണ്. ആറാം ക്ളാസ്സില്‍ പോയി വരുന്നു എന്നു പറയാം.) നന്ദകുമാര്‍ അഞ്ചിലും.
മാസത്തില്‍ ഒന്നിരാടന്‍ വിട്ട രണ്ടു വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ സാഹിത്യ സമാജമുണ്ട്. ഞങ്ങളിലെ ബഹുമുഖ പ്റതിഭകളുടെ ബഹിര്‍ സ്ഫുരണം. സത്യസന്ധതയെക്കുറിച്ച് ഉപന്യാസം ( മരം വെട്ടുകാരന്‍റ്റെ മഴുവിന്‍റ്റെ കഥ നിര്‍ബന്ധം.), മുതിര്‍ന്നവര്‍ എഴുതിത്തന്ന പ്റസംഗം സ്വയം വി കെ കൃഷ്ണമേനോന്‍ ആണ് എന്ന മട്ടില്‍ കാണാപാഠം വീക്കല്‍, ആയിടെ ഇറങ്ങിയ പ്റേംനസീറിന്‍റ്റെ പാട്ടുകള്‍, അമ്മയെ കാണാത്ത ആട്ടിന്‍കുട്ടി കരയുന്ന പോലെ പാടല്‍( അക്കാലം 99% പാട്ടുകളും പ്റേംനസീര്‍ തന്നെയല്ലേ പാടാറുള്ളൂ) നന്ദിപ്റകടനം തുടങ്ങിയവയാണ് സര്‍ഗ പ്റവാഹം.
ഒരിക്കല്‍ നന്ദകുമാര്‍ സ്റ്റേജില്‍ കയറി. അധ്യക്ഷന്‍റ്റെ മേശയില്‍ വലതു കൈ ചാരി. ചിരി കയറുംപോഴെ boot ചെയ്തിട്ടുണ്ടായിരുന്നു. അനുനാസികത്തില്‍ പാട്ടു തുടങ്ങി. " പതിനാലാം രാവുദിച്ചത് മാനത്തോ..."
ഏവരും കേട്ടു. ഔപചാരിക മര്യാദയോടെ കയ്യടിച്ചു. മാഷന്‍മാര് മനസാ അനുഗ്രഹിച്ചു. ശുഭ പര്യവസായി.
അടുത്ത സാഹിത്യ സമാജത്തിനു തന്നെ അധ്യക്ഷ ഹെഡ് ടീച്ചര്‍ സരസ്വതിയമ്മ പേരു വിളിക്കുന്ന കേട്ടു.
അടുത്തത് ഗാനം- നന്ദകുമാര്‍.
ചിരിയോടെ തന്നെ നന്ദകുമാര്‍ സ്റ്റേജില്‍ കയറി.കണ്ണട, ഉണ്ണിക്കുടവയര്‍, മേശ പിടിച്ചുള്ള നില്‍പ്പ്, കാലിനോട് യാതൊരു സ്നേഹവുമില്ലാതെ അകന്നു നില്‍ക്കുന്ന ട്ടൗസര്‍ എല്ലാം പതിവിന്‍പടി റെഡി. നന്ദകുമാര്‍ അനുനാസികത്തില്‍ തുടങ്ങി.
"പതിനാലാം രാവുദിച്ചത് മാനത്തോ..."
ഞങ്ങള്‍ പലരും ഞെട്ടി. മാഷന്‍മാര് സംയമനം പാലിച്ചു. മനസാ അനുഗ്രഹിക്കാന്‍ മറന്നു. ഏഴാം ക്ലാസ്സിലെ മുണ്ടുടുത്തു വരുന്ന കശ്മലന്‍മാര്‍ ( അവരാണ് സ്കൂളിലെ സീനിയേഴ്സ് - ദാദമാര്‍ എന്ന് മലയാള തര്‍ജമ) ഉറക്കെ മുദ്രാവാക്യം വിളിച്ചു. "രണ്ടാം വാരം, രണ്ടാം വാരം" ( അന്ന് സിനിമ രണ്ടാം വാരം ഓടുന്നത് വലിയ പരസ്യമാണ് പത്റങ്ങളില്‍.)
നന്ദകുമാറിന്‍റ്റെ സംഗീത സുധാരസം മുഴുമിച്ചില്ല. ചിരിച്ചു കൊണ്ടു തന്നെ നന്ദകുമാര്‍ ഇറങ്ങിപ്പോയി. ( നന്ദകുമാറിനെ കുറ്റം പറഞ്ഞു കൂടാ, ഭാഗവതര്‍ക്ക് എപ്പോ കച്ചേരി തുടങ്ങുംപോഴും വാതാപി പാടാമെങ്കില്‍ നന്ദകുമാറിന് പതിനാലാം രാവില്‍ ഒന്നു മാസ്റ്റര്‍പീസ് ആയാലെന്താ?)
സതീര്‍ഥ്യന്‍മാരില്‍ നന്ദകുമാറിന് ഉള്ള മതിപ്പു തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായി. അഞ്ചാം ക്ളാസ്സില്‍ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു നടക്കുന്നു. എല്ലാം ലൈവ് ടെലികാസ്റ്റ് ആയി ഞങ്ങള്‍ക്ക് കാണാം. (പേരിനു ഒരു തട്ടികയല്ലേ ഞങ്ങള്‍ക്ക് ഇടയിലുള്ളൂ, തട്ടിക മാറ്റിയാല്‍ സാഹിത്യ സമാജമായി.) സ്ഥാനാര്‍ത്ഥികള്‍ വളരെയധികം. പഠിച്ച പണി പതിനെട്ടും പയറ്റിയാണ് അംബുജാക്ഷന്‍ മാഷ് ബോര്‍ഡില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഴുതി നിറച്ചത്. നന്ദകുമാര്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്.ഓരോരുത്തര്‍ക്കും വോട്ടു ചെയ്യാന്‍ കൈ പൊക്കുന്നവരുടെ കൈകള്‍ എണ്ണിയെണ്ണി അംബുജാക്ഷന്‍ മാഷ് സ്ഥാനാര്‍ത്ഥിക്ക് നേരെ മൊത്തം വോട്ടു രേഖപ്പെടുത്തുന്നുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഞെട്ടി.അത്ഭുതം കൊണ്ട് പരതന്ത്റര്‍ ആയി.
നന്ദകുമാറിന്‍റ്റെ വോട്ട് പൂജ്യം!!! (ങ്ഹേ... നന്ദകുമാര്‍ തന്നെ നന്ദകുമാറിന് വോട്ടു ചെയ്തില്ല!!!???.)
തന്നേക്കാള്‍ കഴിവുള്ള അപരനെ അംഗീകരിക്കുക, ബഹുമാനിക്കുക എന്ന ലോകതത്വം ഞങ്ങള്‍ അറിയും മുമ്പേ നന്ദകുമാര മനസ്സിലാക്കിയിരുന്നു. ദേവീലാലിനെ പ്റധാന മന്ത്റിയാക്കാന്‍ വി പി സിംഗ് നിര്‍ദ്ദേശിച്ചപ്പോള്‍ അല്ല വി പി സിംഗ് തന്നെയാണ് പ്റധാന മന്ത്റിയാകേണ്ടത് എന്ന് ദേവീലാല്‍ തിരിച്ചു നിര്‍ദ്ദേശിച്ചത് ഒക്കെ പിന്നീട് എത്റയോ കാലം കഴിഞ്ഞു വന്ന കാര്യമാണ്.
പ്റിയപ്പെട്ട യൂസഫലി കേച്ചേരി സാര്‍, അങ്ങയുടെ പാട്ടിന് ഇങ്ങനെയൊരു തലം കൂടി ഉണ്ടെന്ന് അങ്ങ് അറിഞ്ഞുവോ?!
----## -----
(ഞങ്ങളുടെ (രണ്ടു പേരുടെയും) സ്കൂള്‍ മൌലികതയോടെ, അതീവ ചാരുതയോടെ വരച്ചു തന്ന പ്റിയ സുഹൃത്ത്‌ റോയിക്ക് പ്റത്യേകം നന്ദി.)

Friday, November 14, 2014

മൂന്ന് അക്ഷരങ്ങളിലൂടെ ജീവിക്കുന്ന ഒരാള്‍

                                   
 


  മൂന്ന് അക്ഷരങ്ങളിലൂടെ  ജീവിക്കുന്ന ഒരാള്‍ 
                                                                                 ---                                                 
                                                                                                                      -മനോജ്‌ വര്‍മ 

 കഴിഞ്ഞ ദിവസം പാലാ, രാമപുരത്ത് ഒരു ബന്ധു വീട്ടില്‍ പോയപ്പോഴാണ് കാലം കൈ പിടിച്ചു  നടത്തുന്ന ഈ പുണ്യശ്ളോകനെ കണ്ടത്. ഒരു ഓട്ടോറിക്ഷയില്‍ തനിയെ വന്ന്, കൂനിക്കൂനി വരുന്നതു കണ്ടപ്പോള്‍ ഒരു വയോധികന്‍ എന്നേ കരുതിയുള്ളൂ. പിന്നീടാണ് മനസ്സിലായത്‌, ഈശ്വരന്‍ ചിലപ്പോള്‍ ചില കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയപ്പെടുത്തുന്ന പതിവില്‍ ഒന്നാണ് ഇത് എന്ന്. 

പദ്മനാഭ മാരാര്‍!

പോരാ, കുലധര്‍മം നിഷ്ഠയോടെ, ഒരു സമര്‍പ്പണമായി ചെയ്ത് ഫലപ്റതീക്ഷയില്ലാതെ, കാലത്തിന്‍റ്റെ ചൂണ്ടുവിരല്‍  പിടിച്ചു നടന്ന് ഈശ്വരനെ നോക്കി ചിരിക്കുന്ന കര്‍മ യോഗി. രാമപുരത്തുകാരന്‍ ചെറുവേലി പദ്മനാഭ മാരാര്‍!! ( തറവാട്ടു പേര് അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.) രാമപുരത്തെ പ്റഥമ പൌരന്‍ എന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയവര്‍ പറഞ്ഞത്.കൂടുതല്‍ അറിഞ്ഞപ്പോള്‍ എന്‍റ്റെ കുഞ്ഞു ഗര്‍വുകള്‍ ബാഷ്പമായി. പതുക്കെ അടുത്തുചെന്ന് പരിചയപ്പെട്ടപ്പോള്‍ അലിവോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. 

" ഞാന്‍ നൂറു തവണ ശബരിമലക്ക് പോയിട്ടുണ്ട്." വിശ്വാസം വരാതിരുന്ന എന്‍റ്റെ മണ്ടന്‍ ഭാവത്തിലേക്കു നോക്കി അദ്ദേഹം വിശദീകരിച്ചു, "നൂറു വര്‍ഷം അടുപ്പിച്ചു പോയി എന്നല്ല, പല തവണയായി നൂറിലേറെ എണ്ണം. 
ഞാന്‍ അദ്ദേഹത്തിന്‍റ്റെ കൈകളില്‍ പിടിച്ച്, മുഖത്തേക്ക് ചെവിയടുപ്പിച്ച് കേട്ടുകൊണ്ടിരുന്നു. ഉത്സാഹഭരിതനായി അദ്ദേഹം പറയുന്നുണ്ട്. മുഴുവന്‍ വാക്കുകളും തെളിയുന്നില്ല. എന്നാല്‍ ഒരു വാക്യം വ്യക്തമായി കേട്ടു. അത് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

" മൂന്ന് അക്ഷരങ്ങളിലാണ് എന്‍റ്റെ ജീവിതം മുന്നോട്ടു പോകുന്നത്. ഗു  രു  ത്വം! " 

ലോകത്തോടു മുഴുവന്‍ വിളംബരം ചെയ്യും പോലെ അഭിമാനിയായി അദ്ദേഹം.

ചെണ്ടയും ഇടയ്ക്കയും എല്ലാം അഭ്യസിച്ചിട്ടുണ്ട്, കുലത്തൊഴില്‍ ആയി അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. അഷ്ടപദി പാടാനും അറിയാം. അമ്പലങ്ങളില്‍ അടിയന്തിരമായിരുന്നു. അതിലേ ശ്റദ്ധ വെച്ചുള്ളൂ. എല്ലാം നിഷ്ഠയോടെ ചെയ്തു. വൈദഗ്ദ്ധ്യമുണ്ടെങ്കിലും തായമ്പക, മേളം, കഥകളി തുടങ്ങിയവയിലേക്കൊന്നും പോയില്ല. സ്വന്തം ഖ്യാതിക്കായി ശ്റമിച്ചുമില്ല. ഭഗവത്സേവ തന്നെ. ജീവിതം പുരോഗമിച്ചത് നേരത്തേ പറഞ്ഞ ആ മൂന്നക്ഷരത്തിലും. സാക്ഷാല്‍ ഷഡ്ക്കാല ഗോവിന്ദ മാരാരുടെ കുലവുമായി ബന്ധവുമുണ്ട്. ഗോവിന്ദ മാരാരെക്കുറിച്ച് ഏറെ സംസാരിക്കുന്നുമുണ്ട്. 
എത്റ വയസ്സായി എന്ന ചോദ്യത്തിന് ലാഘവത്തോടെ അദ്ദേഹം പറഞ്ഞു . 

ഈ വരുന്ന ധനുമാസത്തിലെ ചോതിക്ക് 110 വയസ്സാകും!!!

ഒരു നൂറ്റാണ്ടിന്‍റ്റെ പകര്‍ച്ച കണ്ട തലമുറ എന്ന ഒരു ഗര്‍വ്വ് എനിക്കുണ്ടായിരുന്നു. ഇവിടെയിതാ കഴിഞ്ഞ നൂറ്റാണ്ടിന്‍റ്റെ തുടക്കം മുതല്‍ കാലത്തോടൊപ്പം നടന്ന ഒരാള്‍ എന്‍റ്റെ മുന്നില്‍. ഞാന്‍ അദ്ദേഹത്തിന്‍റ്റെ പാദങ്ങളില്‍ കൈ വെച്ചു. എത്റ കനല്‍വഴികളിലൂടെ, ശാദ്വല ഭൂമികയിലൂടെ, ചരിത്റ സംഭവങ്ങളുടെ സാക്ഷിയായി നടന്ന പാദങ്ങളാണ്, " ഋതു ഭേദങ്ങളുടെ പാരിതോഷികം" ഏറ്റു വാങ്ങിയ കൈകളാണ്. 
ഋഷീശ്വരനെ പോലെയിരിക്കുന്ന ഈ അഭിവന്ദ്യ മുത്തശ്ശനെ സ്നേഹാദരങ്ങളോടെ നോക്കി വിസ്മിത നേത്റനായി ഞാനിരുന്നു. 
110 വയസ്സ്. കേരളത്തിലെ (ഇന്ത്യയിലെ തന്നെ? ) പ്റഥമ മുത്തശ്ശനാകുമോ ഇദ്ദേഹം? 

ഈ ദിവസം ഇത്റ ദൂരം യാത്റ ചെയ്യിച്ച് എന്നെ അദ്ദേഹത്തിനു മുന്നില്‍ നിര്‍ത്തി ഈ നിമിഷം സമ്മാനിച്ചത്‌..... ഞാന്‍ പറഞ്ഞില്ലേ...
കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആ പ്റപഞ്ച മുത്തശ്ശന്‍റ്റെ കുസൃതി.
                                          *             *              *              *              *              * 




Monday, October 13, 2014

വാനപ്റസ്ഥവും കഴിഞ്ഞ് .



                              ശരീരത്തിന് പ്റായമാകുംപോഴും അതിനു പ്റായമാകുന്നില്ല.
                              ശരീരത്തിന്‍റ്റെ മരണത്തിലും അത് കൊല്ലപ്പെടുന്നില്ല.
                              അത് ജീവാത്മാവാണ്, പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും 
                              ദുഃഖത്തില്‍ നിന്നും വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും സ്വതന്ത്റമായത്.
           
                                                                            -- ചാന്ദോഗ്യോപനിഷത്ത്.
                                                    *    *    *    *    *    *    *    *
കൃത്യനിഷ്ഠയില്‍ കടുകിട വിടാത്തവന്‍. ഒരിക്കലും തിരിഞ്ഞു നോക്കാതെ നടക്കാന്‍ കഴിയുന്ന കര്‍ക്കശ മാനസന്‍. ഒരാളേയുള്ളു....
കാലം. 
കൂടെ അദൃശ്യനായ ഒരു കൂട്ടുകാരനുണ്ട്. 
അരികില്‍   എപ്പോഴും ഉണ്ടാകും.കൂട്ടുകാരനും മഹാകണിശക്കാരനാണ്.സൂത്റക്കാരനും.                                                
കടുകിട പിഴക്കില്ല. 
നമ്മള്‍ ഒരു പുഴയെ തൊടുന്നത് ഒരിക്കല്‍, ഒരിക്കല്‍ മാത്റമാണ്.അടുത്ത ക്ഷണമാത്റയില്‍ ആ പുഴ ഒഴുകി മാറിയിരിക്കും. പിന്നെ തൊടുന്നത് വേറെ പുഴ.
ഇതിനിടയില്‍ ഇലകള്‍ പച്ചയും പൂക്കള്‍ മഞ്ഞയും നിറമാര്‍ന്ന്, നിറം വാര്‍ന്ന് കാലത്തിന്‍റ്റെ കൂട്ടുകാരന്‍റ്റെ കയ്യില്‍ ഉറങ്ങും.

ഇതിനിടയിലെ ഏറ്റവും ദൈന്യതയാര്‍ന്ന കാലമാണ് വാര്‍ദ്ധക്യം. സ്വാശ്റയമില്ലാതെ പരകാരുണ്യത്തില്‍ കഴിയേണ്ടി വരിക. യാതനാപര്‍വം. 
വേദനിക്കുന്നത് ദേഹത്തിനോ, ദേഹിക്കോ? 
മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്താല്‍ ലോകാരോഗ്യ സംഘടനയുടെ പ്റശംസ പറ്റിയ നമ്മുടെ നാട്ടില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു.  അതിന്‍റ്റെ ഒരു മറുവശം ഈ ദീന ജനങ്ങളാണ്. മനസ്സിനെ അനുസരിക്കാത്ത ശരീരവും, ശരീരത്തിന്‍റ്റെ വേദന അറിയുന്ന മനസ്സും.സ്നേഹിക്കുന്ന,പാലിക്കുന്ന മക്കള്‍, ബന്ധുജനങ്ങള്‍ ഉള്ളവര്‍ ഭാഗ്യമുള്ളവര്‍.സ്ഫടിക ജാലകത്തിലൂടെ ഇവര്‍ക്ക് അവരെ കാണാം.
                                                       *    *    *    *     *    *    *    *
                                നിശ്ചയം,ഒരു വയോധികനെ വണങ്ങുന്നത് ദൈവത്തെ വണങ്ങലാണ്.
                                                                         
                                                                           -- മുഹമ്മദ് നബി. 

  

Wednesday, October 1, 2014





തിരുവോണാംഗനേ
------
വരിക തിരുവോണമേ നൈര്‍മല്യ മാനസേ
വനിതകുല മൗലീ മണീരത്നമേ
ഇനി നിന്‍റ്റെ വരവിനാല്‍ സുമമുഗ്ദ്ധമാകട്ടെ 
ധരണിയീ ക്ഷീരപഥ ഋതുവീഥിയില്‍..
നിറമാര്‍ന്ന പൂക്കളം തീര്‍ക്കുമീയോണത്തെ
വരുമെന്നു ചൊല്ലുന്നതത്തമല്ലോ.
അത്തത്തിനില്ലാ മറിച്ചൊരു വാഴ്വിതില്‍
തിരുവോണമില്ലെങ്കിലത്തമുണ്ടോ?
നീയില്ലയെങ്കില്‍ നിന്‍ ഋതുശോഭയില്ലെങ്കില്‍
ഇക്കറുത്തത്തം കരിക്കട്ടയാം.
വരിനെല്ലിന്‍ പാടത്തെ ചെറുനെല്ലിപ്പൂക്കളും
തുമ്പയും തുളസിയും പൂവാകയും
മുക്കുറ്റിയും മറ്റു പൂക്കളും തീര്‍ക്കുന്ന
ജീവിതപ്പൂവാടി തരളമല്ലോ.
ആരേ പകര്‍ന്നൊരീ ചാരുത നിലവിതില്‍
തിരുവോണകന്യതന്‍ കൈകളെന്യേ
എന്തു ഞാന്‍ നല്‍കണം നിന്‍ പിറന്നാളിന്
ഹൃദയം പകര്‍ന്നോരീ മൊഴികളെന്യേ..
-മനോജ്‌ വര്‍മ.
( ഒമ്പതും പത്തും വരികള്‍ക്ക് അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകത്തിലെ വരികളോട് കടപ്പാട് ഉണ്ട്‌ )

Sunday, September 7, 2014

not only but also..



                                                    നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..
                                                                       ---                                          - മനോജ്‌ വര്‍മ 

 നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..എങ്ങനെയാണ് ഉപയോഗിക്കുക? എന്നോടു ചോദിക്കൂ.ഞാന്‍ കൃത്യമായി പറഞ്ഞു തരാം. 
 maharaja swathi thirunal was not only a great ruler but also a great composer of songs.

 ഏഴാം ക്ലാസ്സിലെ പാഠം രണ്ട് sancho panza യിലാണ് നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ പഠിക്കുക.ആ പാഠം തുടങ്ങുന്നത് ഇങ്ങനെ.
 have you heard of sancho panza, the friend of don quixote?

പുറമേക്ക് കാണാന്‍ വലിപ്പം തോന്നുമെങ്കിലും അകത്ത് software കുറവായ എന്‍റ്റെ തലയിലേക്ക് ഇതെല്ലാം വാല്‍സല്യത്തോടെ പകര്‍ന്നു നല്‍കിയ ഗുരുഭൂതനാണ് ചിത്റത്തില്‍ എന്നോടൊപ്പം. ഇന്ന് തിരുവോണത്തിന് മാഷെ കാണാന്‍ ചെന്നപ്പോള്‍ എടുത്ത ചിത്റം.

നാരായണന്‍ മാഷ്‌!!

അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ കണക്കു മാഷായും ഇംഗ്ളീഷ് മാഷായും വേഷപ്പകര്‍ച്ച നടത്തിയ മാഷ്‌. സദാസത്യ വാക്യങ്ങളും ജ്യാമിതീയ ഗണിതങ്ങളും തീര്‍ഥം പോലെ ശിരസ്സിലേക്ക് പകര്‍ന്ന ഗുരുനാഥന്‍. സിലബസ് തീര്‍ന്നില്ലെങ്കില്‍ സ്പെഷല്‍ ക്ലാസ് എടുത്തും പഠിപ്പിച്ചു തന്ന മാഷ്‌. സ്കൂളില്‍ 'കണക്കു മാഷ്‌' എന്ന നിലയിലാണ് മാഷ്ക്ക് കേള്‍വി. എന്നാല്‍ എനിക്ക് അനുഭവപ്പെട്ടത് അത്റ തന്നെ സാന്ദ്രമാണ് മാഷുടെ ഇംഗ്ളീഷ് ക്ലാസ് എന്നാണ്. ഇന്ന് പല വാക്കുകളും ശൈലികളും ഇംഗ്ളീഷില്‍ ഉപയോഗിക്കുംപോള്‍ മാഷുടെ രൂപവും ശബ്ദവും സ്പര്‍ശവും ഒരു ടെലിപ്പതിയായി എന്നില്‍ പ്റവേശമാകും. നില്‍ക്കട്ടെ, തുറന്നു വിട്ടാല്‍ തീരില്ല ഈ ഓര്‍മപ്പുഴ.

മാഷ്ക്ക് ശരീരത്തില്‍ വാര്‍ദ്ധക്യമായി. മാഷുടെ തന്നെ ഭാഷയില്‍ " സര്‍വീസില്‍ ഇരുന്നതിനേക്കാള്‍ അധികം പെന്‍ഷന്‍ വാങ്ങിക്കഴിഞ്ഞു."
ശയ്യയെ കൂടുതല്‍ നേരം അവലംബിക്കേണ്ടി വരുന്നു. പ്റജ്ഞ ഇടക്കിടെ ഒളിച്ചുകളി നടത്തുന്നു. പക്ഷെ പ്റൊഫ. ഈശ്വരന്‍റ്റെ ഇന്ദ്രജാലങ്ങള്‍ പറയാവതല്ലല്ലോ. ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് മന്ദ്രമായി മാഷ് മൂന്നു വാക്കുകള്‍ ഉച്ചരിച്ചു.

മ...നോ...ജ് ..

(രഘുനാഥ് പലേരിയുടെ  പ്റയോഗം കടമെടുക്കാതെ വയ്യ. "തിരശ്ശീലയുണ്ട് കണ്ണില്‍" )

കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് അപേക്ഷിച്ചപ്പോള്‍ അലൌകിക ശക്തിയോടെ,കണ്ണില്‍ വീണ്ടും കൊളുത്തിയ മാര്‍ഗദീപകങ്ങളോടെ മാഷ് എണീറ്റിരുന്നു. സാവധാനം,സാവധാനം വലതു കൈ അരുമയായി എന്‍റ്റെ ചുമലില്‍ വെച്ചു.സംവല്‍സരങ്ങള്‍ക്കു പുറകിലെ റ്റ്രൗസര്‍കാരന്‍റ്റെ ചുള്ളിക്കമ്പു ദേഹത്തില്‍ എന്‍റ്റെ ആത്മാവ്‌ സന്നിവേശിച്ചു. അതാണ്‌  എന്‍റ്റെ മുഖത്ത് ഒരു തുമ്പക്കുടന്ന വിരിയിച്ചത്. ഈ വര്‍ഷത്തെ ഓണം  എന്‍റ്റെ ജീവിതപ്പുസ്തകത്തില്‍ വിശിഷ്ട താളില്‍ രേഖപ്പെടുത്തപ്പെട്ടു. ചുള്ളിക്കമ്പു ബാലന്‍  ഉറക്കെ വിളിച്ചു പറഞ്ഞു.

narayanan mash is NOT ONLY a good teacher BUT ALSO  a great human being to be admired.

07.09.2014
                                                                    ---