Monday, October 13, 2014

വാനപ്റസ്ഥവും കഴിഞ്ഞ് .



                              ശരീരത്തിന് പ്റായമാകുംപോഴും അതിനു പ്റായമാകുന്നില്ല.
                              ശരീരത്തിന്‍റ്റെ മരണത്തിലും അത് കൊല്ലപ്പെടുന്നില്ല.
                              അത് ജീവാത്മാവാണ്, പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും 
                              ദുഃഖത്തില്‍ നിന്നും വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും സ്വതന്ത്റമായത്.
           
                                                                            -- ചാന്ദോഗ്യോപനിഷത്ത്.
                                                    *    *    *    *    *    *    *    *
കൃത്യനിഷ്ഠയില്‍ കടുകിട വിടാത്തവന്‍. ഒരിക്കലും തിരിഞ്ഞു നോക്കാതെ നടക്കാന്‍ കഴിയുന്ന കര്‍ക്കശ മാനസന്‍. ഒരാളേയുള്ളു....
കാലം. 
കൂടെ അദൃശ്യനായ ഒരു കൂട്ടുകാരനുണ്ട്. 
അരികില്‍   എപ്പോഴും ഉണ്ടാകും.കൂട്ടുകാരനും മഹാകണിശക്കാരനാണ്.സൂത്റക്കാരനും.                                                
കടുകിട പിഴക്കില്ല. 
നമ്മള്‍ ഒരു പുഴയെ തൊടുന്നത് ഒരിക്കല്‍, ഒരിക്കല്‍ മാത്റമാണ്.അടുത്ത ക്ഷണമാത്റയില്‍ ആ പുഴ ഒഴുകി മാറിയിരിക്കും. പിന്നെ തൊടുന്നത് വേറെ പുഴ.
ഇതിനിടയില്‍ ഇലകള്‍ പച്ചയും പൂക്കള്‍ മഞ്ഞയും നിറമാര്‍ന്ന്, നിറം വാര്‍ന്ന് കാലത്തിന്‍റ്റെ കൂട്ടുകാരന്‍റ്റെ കയ്യില്‍ ഉറങ്ങും.

ഇതിനിടയിലെ ഏറ്റവും ദൈന്യതയാര്‍ന്ന കാലമാണ് വാര്‍ദ്ധക്യം. സ്വാശ്റയമില്ലാതെ പരകാരുണ്യത്തില്‍ കഴിയേണ്ടി വരിക. യാതനാപര്‍വം. 
വേദനിക്കുന്നത് ദേഹത്തിനോ, ദേഹിക്കോ? 
മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്താല്‍ ലോകാരോഗ്യ സംഘടനയുടെ പ്റശംസ പറ്റിയ നമ്മുടെ നാട്ടില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു.  അതിന്‍റ്റെ ഒരു മറുവശം ഈ ദീന ജനങ്ങളാണ്. മനസ്സിനെ അനുസരിക്കാത്ത ശരീരവും, ശരീരത്തിന്‍റ്റെ വേദന അറിയുന്ന മനസ്സും.സ്നേഹിക്കുന്ന,പാലിക്കുന്ന മക്കള്‍, ബന്ധുജനങ്ങള്‍ ഉള്ളവര്‍ ഭാഗ്യമുള്ളവര്‍.സ്ഫടിക ജാലകത്തിലൂടെ ഇവര്‍ക്ക് അവരെ കാണാം.
                                                       *    *    *    *     *    *    *    *
                                നിശ്ചയം,ഒരു വയോധികനെ വണങ്ങുന്നത് ദൈവത്തെ വണങ്ങലാണ്.
                                                                         
                                                                           -- മുഹമ്മദ് നബി. 

  

Wednesday, October 1, 2014





തിരുവോണാംഗനേ
------
വരിക തിരുവോണമേ നൈര്‍മല്യ മാനസേ
വനിതകുല മൗലീ മണീരത്നമേ
ഇനി നിന്‍റ്റെ വരവിനാല്‍ സുമമുഗ്ദ്ധമാകട്ടെ 
ധരണിയീ ക്ഷീരപഥ ഋതുവീഥിയില്‍..
നിറമാര്‍ന്ന പൂക്കളം തീര്‍ക്കുമീയോണത്തെ
വരുമെന്നു ചൊല്ലുന്നതത്തമല്ലോ.
അത്തത്തിനില്ലാ മറിച്ചൊരു വാഴ്വിതില്‍
തിരുവോണമില്ലെങ്കിലത്തമുണ്ടോ?
നീയില്ലയെങ്കില്‍ നിന്‍ ഋതുശോഭയില്ലെങ്കില്‍
ഇക്കറുത്തത്തം കരിക്കട്ടയാം.
വരിനെല്ലിന്‍ പാടത്തെ ചെറുനെല്ലിപ്പൂക്കളും
തുമ്പയും തുളസിയും പൂവാകയും
മുക്കുറ്റിയും മറ്റു പൂക്കളും തീര്‍ക്കുന്ന
ജീവിതപ്പൂവാടി തരളമല്ലോ.
ആരേ പകര്‍ന്നൊരീ ചാരുത നിലവിതില്‍
തിരുവോണകന്യതന്‍ കൈകളെന്യേ
എന്തു ഞാന്‍ നല്‍കണം നിന്‍ പിറന്നാളിന്
ഹൃദയം പകര്‍ന്നോരീ മൊഴികളെന്യേ..
-മനോജ്‌ വര്‍മ.
( ഒമ്പതും പത്തും വരികള്‍ക്ക് അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകത്തിലെ വരികളോട് കടപ്പാട് ഉണ്ട്‌ )